Sunday 13 December 2015

പച്ചിലകൾ കരയാറുണ്ട്...

കരുതുന്നിടത്തോളം ശരിയല്ല കാര്യങ്ങൾ
പച്ചിലകളും കരയാറുണ്ട്
(അതോ..
പച്ചിലകൾ കരയാറുമുണ്ടെന്നോ... )
കഴിഞ്ഞ രാത്രിയിലും കഥ പറഞ്ഞ
ജരാനര മഞ്ഞിച്ച
ഞരമ്പു തേഞ്ഞു തീർന്നൊരുവൾ
കാലത്ത് കാരണമില്ലാതെ വീണു മരിച്ചപ്പോ..
കൺമുന്നിലിട്ട് തട്ടിക്കളിച്ചൊരീർക്കിലിച്ചൂല്
കൂട്ടത്തിലിട്ടവളെ കൊളളി വെച്ചപ്പോ
പുകയുന്ന ഓർമയിൽ വെന്ത്
പെങ്ങളിലകൾ വാടി വീഴുമ്പോ..
കെട്ടിപ്പിടിക്കുന്ന ഞെട്ടിനെ
തട്ടി മാറ്റാൻ വയ്യാതെ
വിറങ്ങലിച്ചോരില - പച്ചില;
കരയുന്നുണ്ടവിടെ
ചുടുനെടുവീർപ്പുമായ്..!
ആ ശ്വാസമെടുത്തിട്ടാകണം
അതികാലത്തെന്റെ തൊണ്ടക്കുഴിയിൽ
ഈ കണ്ണീർത്തുളളിയിങ്ങനെ..!!

( ആദില കബീർ )

വേരുകൾ...

വേരുകൾ...
രഹസ്യങ്ങളുടെ ഇരുണ്ട ഞരമ്പുകളാൽ
ആണ്ടിറങ്ങിയിട്ടും പടർന്നിടറിയിട്ടും,
അന്തപുരവാർത്തകൾ
ആരോടും പറയാതെയിഴഞ്ഞു നീങ്ങുവോൾ..
മണ്ണകത്തളത്തിന്റെ മാനം കാക്കുവോൾ..
വസന്തം വലിച്ചെറിഞ്ഞ്..
വരണ്ട വേദനയിലേക്ക്
വിയർപ്പു തുളളികൾക്കായ്
വീടു വിട്ടവൾ...
വേരുകൾ!
"തീർത്ഥാ "sകർ

ആദില കബീർ
(Pic courtesy : Ijas MA)

കാട്ടുപൂക്കൾ

കരുതിവെക്കപ്പെടുന്ന പൂക്കളേ...
നിർഭാഗ്യത്തിന്റെ നിറഭേദങ്ങളേ...
കാലം കണ്ടെടുക്കാത്ത കാട്ടുപൂക്കൾ,
ഈ ഞങ്ങൾ;
ഇതളുടയാത്തവർ,
റീത്തിൽ ചത്തിരിക്കാത്തവർ,
ഞെട്ടിന്റെ മുലഞെട്ടിലൊട്ടി അപഹസിക്കയാണു നിങ്ങളെ...,
കെട്ടുകാഴ്ചകളെ!
കാട്ടിലാണെങ്കിലും കൂട്ടിലല്ല ഞങ്ങൾ
വിലയിടിഞ്ഞാലും വീണ്ടും പൂക്കുന്നവർ... !!!

ആദില കബീർ

നെഞ്ചുനീറിയൊരു രാരീരം..

നോവാതെ നീ മരിച്ചിരിക്കുമെന്ന്
വെറുതേയെങ്കിലും..
നിനയ്ക്കട്ടെ ഞാൻ കൺമണീ.
കടലുപ്പും കണ്ണീരുപ്പും കുഴച്ച്
നിനക്ക് മാമുണ്ണാൻ ഇനി ബലിച്ചോറ്..
താരാട്ടിലുറക്കാൻ അലയാഴിയൊഴുക്ക്,
നീ മയങ്ങുന്നതീ കടലമ്മയുടെ മടിത്തട്ട്... !കണ്ണേയുറങ്ങുക ...
ഈ മണ്ണിലിനിയുണരാതിരിക്കാൻ
നീ മയങ്ങുക...
നെഞ്ചുനീറിയൊരു രാരീരം

നോവിക്കാതിരിക്കാൻ മാത്രം ..

നിന്നെ നോവിക്കാതിരിക്കാൻ മാത്രം
ഞാൻ മറക്കുന്ന ചിലതുണ്ട് കൂട്ടുകാരാ ..
എന്തിനെന്നോ ?
വല്ലപ്പോഴുമെങ്കിലും .
നോവിന്റെ കൈപുനീരെനിക്കൊറ്റക്ക്‌ വേണം .
പങ്കുപറ്റരുത്
കനച്ച കരളിന്റെ ചവർപ്പാണതിന്
എന്റെ കനവു കനച്ച ചവർപ്പ് .
ആദി വെറുതേ ...

വഴി മാറിയൊഴുകിയ പുഴകൾ

ശ്വാസം മുട്ടുന്നുണ്ടെനിക്ക്
പറയില്ലെന്നുറച്ച് പണ്ട് ഞാൻ മടങ്ങുമ്പോൾ
നിനക്കും ചോദിക്കാമായിരുന്നു :
ഇഷ്ടമായിരുന്നില്ലേയെന്ന് ..!!!
മാറിയൊഴുകുന്ന
എന്റെ സ്വപ്നങ്ങളെ കടന്നാക്രമിച്ചിട്ട്
ഇനിയെന്ത് പ്രയോജനം ?
നോക്ക് .....
ഇന്നു ഞാൻ നിന്റെ കൈവഴിയല്ല
ഒരു ജീവനെ തളരാതെ കാക്കുന്ന ഉറവയാണ്.
നീരുറവ !
എന്റെ വഴികളിൽ ഒഴുകിക്കയറരുത് ..
പ്രളയം തീർക്കരുത് ..
വഴി തെറ്റിക്കരുത് ..
വഴി മാറിയൊഴുകിയ പുഴകൾ കണ്ടുമുട്ടും പോലെ,
നമുക്കിനി രണ്ടായിതന്നെ ഒഴുകിയകലാം
ഇന്നലെകളെ അടിയൊഴുക്കിലേക്ക്
തള്ളിയിടാം ..
(ആദിപ്പുഴ )

അകലങ്ങളിലെ കലാം ..

( ഒക്കെയും കഴിഞ്ഞ് ഒടുവിലെന്റെ വാക്ക് .... )
അകലങ്ങളിലെ കലാം ..
ഞാനങ്ങയുടെ സമകാലിക ..
കാലത്തിന്റെ കണക്കു പുസ്തകത്തിൽ ,
കാണാമറയത്തെ സഹയാത്രിക .

അങ്ങ് ഗോളന്താരങ്ങളുടെ
ഗണിതങ്ങൾ കുരുക്കഴിക്കുമ്പോൾ
ഞാൻ "അഗ്നിച്ചിറകി"ലേറി
പിന്നാലെ വന്നിരുന്നു ,
"ജ്വലിക്കുന്ന മനസ്സു"മായ്
അങ്ങ് തീവണ്ടിക്കു പിന്നാലെ പായവേ
പത്രക്കെട്ടുകൾ എന്നെ നോക്കി പരിഹസിച്ചിരുന്നു ..
"അങ്ങൊന്നാമനായിരുന്നു" ..
ഞാൻ പിന്നിൽ ,
അങ്ങയെ കാണാൻ മാത്രമൊളിച്ചിരുന്നിരുന്നു .
ആ കണ്ണുകൾ ആകാശം കണ്ടിരുന്നു ,
ഞങ്ങളുടെ ആകാശമാകട്ടെ അവയായിരുന്നു !
അങ്ങ് ശാസ്ത്രത്തിന്റെ "ദൈവവചന"മായിരുന്നു
ഞാനങ്ങയെ പൂജിച്ചിരുന്നു ..
മിസൈലുകളുടെ മിന്നൽ വേഗത്തിൽ
അങ്ങ് പറന്നുയരുമ്പോൾ
അങ്ങേക്ക് 'യാത്രാ'മംഗളങ്ങൾ
"ഇന്ത്യയുടെ ആത്മാവിനു "നിത്യശാന്തി
ഇരുപതുകളുടെ ഇന്ത്യയെ പിന്തുടരാൻ
ഇനിയെന്റെ കാലുകൾ അങ്ങേയ്ക്ക് ദക്ഷിണ .
കാണാത്ത കാല്പാദങ്ങളിൽ ,
സ്വപ്നങ്ങളാൽ അശ്രുധാര !
(ആദിവേദന)

ആയുഷ്മാൻ ഭവതീ ...

പെണ്ണേ.....
നിന്റെ നിലപാടുകളോടല്ല,
നിലവിളികളോടാണ് ഞങ്ങൾക്കു ഹരം.
ഒഴുകുന്ന കണ്ണുനീരിനെ
കവിതയാക്കുന്നതിലാണേറെ സുഖം..
ആയതിനാൽ......
അഭിപ്രായങ്ങൾ
അടുക്കളവാതിലുവഴി ഒഴിച്ചു കളയുക.
പൂമുഖവാതിൽക്കൽ പൂന്തിങ്കളാവുക
എണ്ണ വറ്റാതെ എരിഞ്ഞു കത്തുക..
ആയുഷ്മാൻ ഭവതീ ...
ആശംസകൾ....!

ആദിത്തിരി

ദേശീയ വനിതാ സംഗമം

ദേശീയ വനിതാ സംഗമം ഭംഗിയായ് അവസാനിച്ചു. രണ്ടാം ദിവസം ആരോഗ്യ പ്രശ്നം മൂലം മുഴുവൻ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആദ്യ ദിവസം ഒരനുഭവം തന്നെയായിരുന്നു. രാജ്യത്തിന്റെ പല കോണിൽ നിന്നും സാമൂഹത്തിൽ സ്ഥാനമുറപ്പിച്ച പെൺ ശബ്ദങ്ങൾ തങ്ങളുടെ ലോകത്തെ അടയാളപ്പെടുത്തി സംസാരിച്ചു.സംസ്ക്കാരം., രാഷ്ട്രീയം, സാമ്പത്തികം എന്നീ രംഗങ്ങളിലെ പെണ്ണിനെ വിശകലനം ചെയ്യുന്ന മൂന്ന് പാരലൽ സെഷനുകൾ. ഞാൻ സംസ്ക്കാരം എന്ന സംഘത്തിൽ നവ മാധ്യമങ്ങളിലെ പെണ്ണിടങ്ങൾ എന്ന വിഷയത്തിൽ പേപ്പറവതരിപ്പിച്ചു.. ഹൃദ്യമായ പ്രതികരണങ്ങളും അഭിപ്രായപ്രകടനങ്ങളും പ്രോത്സാഹനവുമൊക്കെ ണ്ടായെങ്കിലും ഒരു പയ്യൻ വല്ലാതെ വെറുപ്പിൽ സ്വകാര്യമായ് വന്നു വഴക്കുമിട്ടു കേട്ടോ... കാര്യം ഇപ്പൊ ഓർത്തിട്ട് ചിരി വരുന്നുണ്ടെങ്കിലും അന്നേരം വല്ലാണ്ട് ബുദ്ധിമുട്ടായിരുന്നു.. ന്റ പ്രസന്റേഷനിൽ for a better fb എന്ന കാമ്പൈയ്‌നെ കുറിച്ച് സൂചിപ്പിച്ചിരുന്നു... അവിടെ ഇതേ കാബെനെക്കുറിച്ച് ശ്രീ വെങ്കിടേശിന്റെയും തോമസ് ഐസക്കിന്റെയും വിശദീകരണമടങ്ങിയ ഒരു പോസ്റ്ററാണ് നൽകിയത്... അതായിരുന്നു ലഭ്യമായിരുന്നത്. പയ്യൻസ് ബഹളമുണ്ടാക്കിയത് മൂവ്മെന്റ് തുടങ്ങിയ പത്ത് വനിതകളുടെ പേര് ,ചിത്രം ഇവ ഉൾപ്പെടുത്താതെ സഖാക്ക ളുടെ പരസ്യം നൽകി എന്ന് പറഞ്ഞും. എന്താ ചെയ്ക... ലഭ്യമായത് നൽകി എന്നല്ലാതെ മറ്റുദ്ദേശങ്ങളൊന്നും നിക്കില്ലായിരുന്നല്ലോ.. മാത്രല്ല ഇവരെയൊക്കെ കുറിച്ചും ഇവരുടെ പോസ്റ്റുകളെയും പ്രശ്നങ്ങളെയും സംബന്ധിച്ചും സംസാരത്തിൽ ഞാൻ വിശദമാക്കിയതുമാണ്. എന്തായാലും ഒരു നല്ല വിമർശനമെന്ന നിലയിൽ ഞാനത് ഉൾക്കൊള്ളുകയും കക്ഷിയോട് ക്ഷമിക്കണം അടുത്ത തവണ അതൂടി ഉൾപ്പെടുത്തി ശരിയാക്കാംന്നും പറഞ്ഞു .. എന്നാ അത് കേൾക്കുമ്പാ മര്യാദയോടെ സംസാരിക്കേണ്ടുന്നതിനു പകരം ആളു പറഞ്ഞത്... എന്തായാലും നിങ്ങള് കാട്ടിത് തെണ്ടിത്തരാണ്, പരസ്യായ് എഫ്ബിലു മാപ്പു പറയണം ,തെറി വിളിക്കയാണ് ചെയ്യേണ്ടത് എന്ന്...
ഇത്രയുമായ സ്ഥിതിക്ക് ...
ആദ്യായും ഒരു പക്ഷേ അവസാനമായും കണ്ട അജ്ഞാതനായ യുവാവേ... താങ്കളSക്കമുള്ള അനേകമാളുകളുടെ പ്രശ്നം ഇതാണ്... തെറി പറഞ്ഞ് പെണ്ണിനെ ഒതുക്കും എന്ന ധാരണ.. അസഹിഷ്ണുവായ താങ്കളെ അപ്പോൾ ഞാൻ കേട്ടു നിന്നത് മാറ്റത്തിനു വേണ്ടി പൊരുതുന്ന മായാലീലയുടെയും പ്രീതയുടെയും അടക്കമുള്ളവരോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്... അവരാവശ്യപ്പെടുന്ന ഇടത്തിന് ഇടങ്കോലാകുന്നത് താങ്കളെ പോലെ വെറുതേ അലറുന്ന ചില കോമാളികൾ തന്നെയാണ്.
എന്റെ സംസാരം, ഭാഷ, ആശയം.. അതെന്റെ സ്വാതന്ത്യമാണ്...അവരാവശ്യപ്പെട്ടപ്പോൾ നിങ്ങൾ കുട പിടിച്ച അതേ ആവശ്യം മറ്റൊരു പെണ്ണ് പറയുമ്പോൾ നിങ്ങൾക്കത് അംഗീകരിക്കാനായില്ലെങ്കിൽ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...
പിന്നെ.... ആ പത്ത് പേരുണ്ടല്ലോ, അവരീ മുഖപ്പുസ്തകത്തെ നന്നാക്കാൻ തുനിഞ്ഞത് പ്രശസ്തിക്കു വേണ്ടിയല്ല... അത് കൊണ്ട് തന്നെ അവരോട് മാപ്പപേക്ഷിക്കേണ്ട കാര്യവുമില്ല... ദയവായ് മറ്റൊരാളോട് അവരുടെ സുഹൃത്താണ് എന്ന് സ്വയം പറയാതിരിക്കുക. അവരെ നാണം കെടുത്താതിരിക്കുക...
എവിടെയെങ്കിലുമിരുന്ന് അങ്ങിത് വായിക്കും എന്ന പ്രത്യാശയിൽ
ആദി

എന്റെ ദത്തൻ സർ... (october 1)

ഇനിയൊന്നും ചെയ്യാനില്ലാത്തത് പോലെ മുന്നിൽ ഒരു മഹാശൂന്യത. എന്നെ, എന്റെ കവിതയെ ആലപ്പുഴയുടെ അതിരിൽ നിന്നും പിച്ചവെപ്പിച്ച സ്നേഹം ,കാലുറയ്ക്കും മുൻപ് കളഞ്ഞു പോയ്.ഒന്നുമറിയാതെ ഞാൻ പുതച്ചുറങ്ങിയ സ്നേഹപ്പുതപ്പ് പറിച്ചെടുത്ത പോലെ ഉള്ളിൽ തളം കെട്ടിയ തണുപ്പ്. എന്റെ ദത്തൻ സർ.
"മോൾടെ കവിതകളിലെവിടൊക്കെയോ നിരാശയുടെ നിഴലു ഞാൻ കാണുന്നു... നമുക്കത് വേണ്ട മോളേ"യെന്നൊരു ജനാവലിയുടെ മുന്നിലെന്നോട് പറഞ്ഞ, കാണുന്ന ഓരോ നേരത്തും ചേർത്തണച്ച് ആ ശിരസെന്റെ നെറുകയിൽ ചേർക്കുന്ന ,ആത്മവിശുദ്ധിയുളള ഒരു വെള്ളരിപ്രാവ്. രാഷ്ട്രീയത്തിനും വിശ്വാസത്തിലും എതിർ ചേരിയിലുള്ളവർ പോലും ,ഒരേയാ ഴത്തിൽ ആദരിച്ച വ്യക്തിത്വം... മരണപ്പെട്ടു എന്ന് ഒരു രാത്രി പിന്നിട്ടിട്ടും മനസ്സംഗീകരിക്കുന്നില്ല... അടുത്ത ദിവസങ്ങളിൽ ഒന്നിലെങ്കിലും ആ ശബ്ദം ഇനിയും കേൾക്കും എന്ന് വെറുതേ ഒരു പ്രതീക്ഷ.. ത്രിവർണ പതാകയുടെ ഹൃദയത്തിലൊരു ചർക്ക പുതച്ച് തണുപ്പിലിന്നലെ അങ്ങുറങ്ങുന്നത് കണ്ടപ്പോൾ ,സഹിക്കാനാകുന്നില്ല. രക്താർബുദത്തിന്റെ കനത്ത നോവുകൾ അനുഭവിച്ചില്ലല്ലോ എന്നെല്ലാവരും പറയുന്നു. എന്നാലും.... ആലപ്പുഴയിലുടനീളമുയർന്ന ഫ്ലക്സ് ബോർഡുകളിൽ ആദരാഞ്ജലികൾ കണ്ടിട്ടും... ഇനിയാരൊക്കെയത് ആവർത്തിച്ചാലും ആദിയ്ക്കതിനാവില്ല.. അങ്ങില്ലാതെ ഒരമ്പലപ്പുഴ ചിന്തകളിൽ പോലും അസഹനീയമാണ്.പൊതു വേദികളിലെവിടെയെങ്കിലും വെച്ച് വെളളക്കുപ്പായത്തിലെ ആ ഗാന്ധിച്ചിരി ഇനിയുമെന്നെ മോളേയെന്നു വിളിച്ചോടിയെത്തുമെന്ന പ്രതീക്ഷയിൽ ..... വെറുതേയൊരു പ്രതീക്ഷയിൽ
പിറക്കാതെ പോയൊരു കുഞ്ഞ്
ആദി

ആകാശവസന്തം

നക്ഷത്രങ്ങൾ മൊട്ടിടുന്നതിനൽപം മുൻപ്
ആകാശത്തൊരു വസന്തം വിരിഞ്ഞിരുന്നു..
നിറക്കൂട്ടു കുഴച്ചു വരച്ച
ഉത്തരാധുനിക ചിത്രശാലയെന്ന പോൽ
അന്നേരമവൾ തുടുത്തു നിന്നു...
തേക്കിലത്തളിരു കുത്തിയരച്ച പോലവൾ..
സന്ധ്യ ...!
അനുരാഗത്തിന്റെ ആഴമളക്കാൻ
ചക്രവാളം അവനെ തടവറയിലടക്കുന്നു..
'ഇരുളിമ' ..
നെരിപ്പോടടങ്ങും പോലൊരു രാത്രി.
എങ്കിലും എനിക്കറിയാം.....,
നാളെയൊരു പകലുണ്ടാകും..
അമ്പിളിപ്പഴം പഴുത്തു പാകമാകുന്നതിൻ മുൻപ്
ഒരിളവെയിൽചൂട് എന്നിലുദിക്കും
ശൈത്യം ശിശിരത്തിനു വഴിമാറും..

ആദിസൂര്യൻ

ട്രാന്‍സ്

ഒരു കോളേജ് വിദ്യാർത്ഥി എന്ന നിലയിൽ ഒരുപാട് സംതൃപ്തി തോന്നിയ ദിവസമായിരുന്നു ഇന്ന്... പരീക്ഷകൾ പിടിവലി തുടങ്ങിക്കഴിഞ്ഞു.. പാഠഭാഗങ്ങൾക്കപ്പുറം കഴമ്പുള്ളതെന്തെങ്കിലും പങ്കുവെക്കപ്പെടുന്നൊരു ക്ലാസ്മുറി സത്യത്തിൽ ഒരു വനിതാകലാലയത്തിൽ ,സെമസ്റ്റർ സിസ്റ്റത്തിന്റെ ചൂടിൽ ഉണ്ടാവുകയേയില്ല എന്ന് കരുതിയതാണ്... പ്രിയപ്പെട്ട ജ്യോതി മിസ്സിനു നന്ദി... ! യുവസമിതി പഠനസംഘത്തിന്റെ ഭാഗമായ് കഴിഞ്ഞ മാസം കണ്ടുമുട്ടിയ ആണും പെണ്ണുമല്ലെന്ന് സമൂഹം വിധിയെഴുതിയ ട്രാൻസ്ജെന്റുകളെ സംബന്ധിച്ച് അവരുടെ പ്രശ്നങ്ങളെയും ദുരിതങ്ങളെയും സംബന്ധിച്ച് ഹുമൻ റൈറ്റ്ക്ലബ് അംഗങ്ങളായ കുട്ടികളോട് സംസാരിച്ചു .. പുറത്തനേകം പൊതുപരിപാടികളിൽ സംസാരിക്കുന്നതിനേക്കാൾ സന്തോഷം തോന്നി.. മറ്റൊന്നും കൊണ്ടല്ല, ഇങ്ങനെയൊരു വിഷയം ആദ്യമായ് കേൾക്കുമ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന ആകാംശയായിരുന്നു കാരണം...
അന്ന് യുവസമിതി കൂടിയിരുപ്പിൽ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ വൈവിധ്യങ്ങളുടെ കല എന്ന പോലെ ട്രാന്‍സ് ജന്ററുകളുടെ ശാസ്ത്രം പറഞ്ഞു. എന്തിനെയും രോഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന വൈദ്യശാസ്ത്രം ആധുനികതയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുമ്പോഴും മനശാസ്ത്രജ്ഞരുടെ മനം മടുപ്പിക്കുന്ന ചികിത്സയല്ലാതെ എന്താണ് ട്രാന്‍സ്‌ജെന്ററുകള്‍ രൂപപ്പെടാനുള്ള കാരണമെന്നും അത് ചികിത്സിച്ച് മാറ്റേണ്ട രോഗമല്ലെന്നുമുള്ള ധാരണയില്ലായ്മ നടുക്കുന്നതാണ്. ലിംഗനിര്‍ണ്ണയത്തില്‍ XX പെണ്ണും, XY ആണും എന്ന് പഠിച്ചും പഠിപ്പിച്ചുമിരിക്കുന്ന നമുക്ക് അതിനപ്പുറമുള്ള XO,XXY,XXXY,XXXXY,XYY,XXX എന്നിങ്ങനെ ജനിതകഘടനയുള്ളവര്‍ക്ക് ശാസ്ത്രീയമായി എന്ത് പേരുവിളിക്കണമെന്ന് ഇപ്പോഴും വ്യക്തതയില്ല. ലിംഗം, ലിംഗത്വം, ലൈംഗികത, ലൈംഗിക താല്‍പര്യം, ലൈംഗിക വ്യക്തിത്വം, ലൈംഗികാവിഷ്‌കരണം തുടങ്ങി കുഴഞ്ഞുമറിഞ്ഞ അനേകം പദപ്രയോഗങ്ങള്‍. ഇവിടെ ഒരു വ്യക്തിയുടെ ലൈംഗികത നിശ്ചയിക്കുന്നത് മതമോ സമൂഹമോ ആകുമ്പോള്‍ വ്യക്തിയുടെ പ്രാധാന്യം എന്താണ്?
ഡോക്ടറുടെ അവതരണത്തിനുശേഷം ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ട ശീതള്‍, ഫൈസല്‍ എന്നിവരുമായി പഠനസംഘം സംവദിച്ചു. 'എന്റെ ശരീരം പുരുഷന്റേതാണ്, മനസ്സ് ഒരു സ്ത്രീയുടെയും അത്‌കൊണ്ട് ഞാന്‍ ഒരു പെണ്ണാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല.. ഞാൻ ഒരു ട്രാന്‍സ് ജെന്ററാണ.്' സ്ത്രീയോ പുരുഷനോ മാത്രമല്ലാതെ അനേകം ലിംഗഭേദങ്ങള്‍ മനുഷ്യസമൂഹത്തിലുണ്ടെന്ന് വിളിച്ചുപറയുന്ന ഒരു സമരവാക്യമായിരുന്നു ആ പ്രഖ്യാപനം. ആണുടലിന്റെ കായികക്ഷമതയും പെണ്ണകത്തിന്റെ വൈകാരികതയുമുള്ള ഈ അര്‍ദ്ധനാരികള്‍ അവരുടെ അനുഭവങ്ങള്‍ പഠനസംഘവുമായി പങ്കുവച്ചു. വഴിയരികില്‍ കാത്തുനില്‍ക്കുന്ന പരിഹാസം ഭയന്ന് പഠനം അവസാനിപ്പിച്ച ബാല്യകാലം, ട്രാന്‍സ്ജന്റര്‍ എന്ന് അടയാളപ്പെടുത്താനില്ലാത്ത കോളങ്ങളില്ലാത്തതിനാല്‍ എവിടെയും അവഗണന മാത്രം, അസ്ഥിത്വമില്ലായ്മയുടെ നെറുകെയില്‍ നിന്ന് പിന്നെ വീഴുന്നത് 'ലൈംഗികത്തൊഴിലാളി' എന്ന പദവിയിലേക്കാണ്. 3 വര്‍ഷത്തോളം ഹിജഡ കൂട്ടത്തില്‍ കഴിഞ്ഞ ശീതള്‍ സാക്ഷ്യപ്പെടുത്തുന്നത് പെണ്‍ശരീരത്തിന്റെ മുഴുപ്പും, മിനുസവും, നിറവും, മണവുമില്ലാത്ത ഇവരെ അവിടെയും അരികിലേക്ക് തള്ളിയിട്ടിരുന്നു എന്നാണ്. വ്യക്തിസ്വാതന്ത്രത്തിന് വിലങ്ങേര്‍പ്പെടുത്തുന്ന മതധാര്‍മ്മികതയോടും കക്ഷിരാഷ്ട്രീയത്തോടും വെറുപ്പാണവര്‍ക്ക്. LGBT സമൂഹത്തിനനുകൂലമായ വിധിയുണണ്ടായ ദിവസങ്ങളില്‍ അതിനെതിരായി കൊടിപിടിച്ച ജാതി മത സംഘങ്ങളിലെല്ലാം തന്നെ ലൈംഗികമായി ചൂഷണം ചെയ്തവരുടെ മുഖങ്ങള്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് മുദ്രാഗീതം മുഴക്കുന്നുണ്ടായിരുന്നു.
പ്രണയം തോന്നിയവരൊക്കെയും ശരീരത്തെയാണ് പ്രാപിച്ചത്. പിന്നെന്ത് ധൈര്യത്തില്‍ വിവാഹജീവിതത്തിലേക്ക് കടക്കും? അവര്‍ ചോദിക്കുന്നു. പെണ്‍മനസ്സുകൊണ്ട് മറ്റൊരു പെണ്‍മനസ്സിനെ വിവാഹം ചെയ്യാനോ ശരീരം കൊണ്ടിണങ്ങാനോ അവര്‍ക്കാവില്ല. ദൃശ്യമാധ്യമങ്ങളില്‍ പെണ്‍വേഷം കെട്ടുന്ന പുരുഷന്മാരില്‍ പലരും പുറത്തുപറയാനാഗ്രഹിക്കാത്ത ട്രാന്‍സ്ജന്ററുകളാണ്. അല്ലെങ്കില്‍ ചാനല്‍ അധികൃതര്‍ ഇവരോടാവശ്യപ്പെടുന്നത് പുരുഷന്‍ എന്നു പറയാനാണ്. ഇവരോട് സംസാരിക്കാന്‍ കൂട്ടാക്കാതെ പ്രശ്‌നക്കാരായി കാണാനാണ് സമൂഹത്തിനിഷ്ടം.
LGBT കമ്മ്യൂണിറ്റികളിലല്ലാതെ അവരെ കേള്‍ക്കാനും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും യുവസമിതിയും പരിഷത്തും തയ്യാറായപ്പോള്‍ അവര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അനുഭവങ്ങള്‍ പങ്കുവയ്ക്കലും, സംവാദങ്ങളും, കൂട്ടുചേര്‍ന്ന് പാട്ടും കളികളുമായി അവര്‍ പിരിഞ്ഞപ്പോള്‍ അര്‍ദ്ധരാത്രിയായി. പരിഷത്തടക്കമുള്ള ശാസ്ത്രബോധമുള്ള കൂട്ടായ്മകളില്‍ ഇവര്‍ക്ക് പങ്കാളിത്തം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. പരിഷത്തിലേക്കുള്ള യുവസമിതിയുടെ ക്ഷണം അവര്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. മൂന്നാംലിംഗക്കാര്‍ എന്നുപറയുന്ന വാക്കുപോലും തരംതാഴ്ത്തലായി മാറുമ്പോള്‍ ഭാഷയും സംസ്‌കാരവുമെല്ലാം മാനവികതയിലേക്ക് ഉയരേണ്ടിയിരിക്കുന്നു...
മനുഷ്യരായ് ഇവരെ അംഗീകരിക്കാൻ കഴിയുന്ന നല്ലൊരു നാളെയുടെ പ്രതീക്ഷയിൽ
ആദില കബീർ

അറിയുമോ ഐ.സി.ചാക്കോയെ..?


പ്രശസ്തരുടെ ചരിത്രപ്പട്ടികയിൽ മഞ്ചലാടാതെ ജനിച്ചു ജീവിച്ചു മരിച്ചൊരാലപ്പുഴക്കാരനെ? കുട്ടനാട് മങ്കൊമ്പിൽ ഇല്ലിപ്പറമ്പിൽ കോരാ മകൻ ചാക്കോ... പഠനകാലത്ത് മരമണ്ടനായിരുന്നെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ബുദ്ധിജീവി... 9 ഭാഷകളിൽ അഗാധമായ പാണ്ഡിത്യം. തിരുവിതാംകൂറിലെ ആദ്യ ഭൂഗർഭശാസ്ത്രജ്ഞൻ. പ0നം ഒരു ലഹരിയായ് ഒടുവിൽ അറിയാത്ത ശാസ്ത്രമില്ലെന്ന നിലയിലായ ജ്ഞാനി.
ലണ്ടനിൽ മാർക്കോണിയുടെ മണമുണങ്ങാത്ത മുറിയിലിരുന്ന് പഠിച്ച് എണ്ണമറ്റ ബിരുദങ്ങൾ വാരിക്കൂട്ടി നാട്ടിലെത്തിയിട്ടും അടങ്ങിയിരിക്കാനാകാതെ മണ്ണിന്റെ മണമുള്ള കുട്ടനാട്ടിൽ മൂലം വള്ളംകളിയെ ഉണർത്തിയരങ്ങാക്കിയ ചരിത്രം. പ്രകൃതി സ്പന്ദനങ്ങൾ നെഞ്ചിലേറ്റി തണ്ണീർമുക്കത്ത് ബണ്ടു കെട്ടരുതേയെന്ന് നിരാഹാരത്തിന്റെ നോവിൽ പറഞ്ഞ് നിരാശനായവൻ... പമ്പാ ഡാമും തോട്ടപ്പള്ളി സ്പിൽവേയും കൗശലത്തോടെ പണിഞ്ഞ പ്രതിഭ... ആദ്യമായ് മണലിഷ്ടികയ്ക്കു മാതൃക കാട്ടിയ വ്യക്തി.
ജാതിമതങ്ങൾക്കതീതമായ ശാസ്ത്ര ദർശനങ്ങൾ കൊണ്ട് പുരാണ ഇതിഹാസങ്ങളെ പൊളിച്ചെഴുതിയ പ്രാവീണ്യം... സാഹിത്യലോകത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകുന്നതായിരുന്നില്ല.. ആദി കാവ്യം -വാത്മീകി രാമായണത്തിന് ... അതിനോട് കിടപിടിക്കുന്ന ഒരു പഠനം" വാത്മീകിയുടെ ലോകങ്ങൾ ". പാണിനിയുടെ കടുംകെട്ടുകൾ കൊണ്ട് സമ്പന്നമായ അഷ്ടാധ്യായം ,പാണിനീയ പ്രദ്യോതമെന്ന പേരിൽ ലളിതവത്കരിച്ച് വിശദീകരിച്ച് സാധാരണക്കാരിലെത്തിച്ച സാഹസം.. ക്രിസ്തു സഹ(സ നാമം എന്ന അതിശയകരമായ രചന.. പറയാൻ ഇനിയുമേറെ...
അതിസാധാരണക്കാരനായ് ജീവിച്ച ആ അസാധാരണ വ്യക്തി തീക്ഷ്ണജ്ഞാനിയായ ഒരു ഋഷിയെപ്പോലെ ഇവിടെക്കഴിഞ്ഞു .. വീടിനു ചുറ്റുമൊരു പൂവാടി തീർത്ത് ശാസ്ത്രവും സാഹിത്യവും ഭക്ഷിച്ച് അങ്ങനെ.... ഇപ്പോഴും ഇല്ലിപ്പറമ്പിലില്ലാത്ത മരമില്ലത്രേ.. സമൂഹം പണ്ടേ അങ്ങനെയാണല്ലോ.. 'മരണത്തിനു ശേഷം മാത്രം അവ ഒരാളെ പുകഴ്ത്തിത്തുടങ്ങും.. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഇല്ലിക്കൽ ചാക്കോ അന്തർധാനം ചെയ്തു.
ഇന്ന് കിട്ടിയ അറിവാണിതൊക്കെ... രണ്ടാം ശനിയാഴ്ചകളിൽ ഒത്തുകൂടുന്ന മാതൃഭൂമി സാംസ്ക്കാരിക കൂട്ടായ്മയിലെ പ്രൊഫസർ ഗോപകുമാർ സാറിന്റെ പ്രഭാഷണത്തിൽ നിന്ന്, കല്ലേലി മാഷിന്റെ കൂട്ടിച്ചേർക്കലിൽ നിന്ന്.. ആലപ്പുഴയുടെ സാംസ്ക്കാരിക മുഖങ്ങൾ ഒത്തു ചേരുന്ന ആ വേദിയിൽ രണ്ടാം വിഷയം ആവിഷ്ക്കാര സ്വാതന്ത്യം നേടുന്ന വെല്ലുവിളി എന്നതായിരുന്നു.: എഴുത്തുകാർ ഒന്നിച്ചിരുന്ന് രോഷം പടർത്തിയ മൂല്യമുളള മുഹൂർത്തങ്ങൾ... വേറെന്ത് പറയാൻ.... അന്ന് ഐ സി പറഞ്ഞ ഹനുമാന്റെ ലങ്കയിലേക്കുള്ള ചാട്ടം ഇന്ന് പറയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലല്ലോ.. കുതിച്ചു ചാടിയ ഹനുമാന്റെ പൊടിപോലും അക്കരെയെത്തില്ലെന്ന് ശാസ്ത്രീയ അടിത്തറയോടെ അന്നദ്ദേഹം സ്ഥാപിച്ചെങ്കിൽ ഇന്നത് പറയാൻ അദ്ദേഹത്തിന്റെ പൊടിപോലും മിച്ചം വെക്കുമായിരുന്നില്ല "സാംസ്ക്കാരിക സമൂഹം "
ഒരു നല്ല ദിവസത്തിന്റെ സംതൃപ്തിയിൽ ആദില കബീർ

" ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു" - വായനാനുഭവം


ചൊക്കനാണീ പുസ്തകം നിർദ്ദേശിച്ചത്.നിലവിലെ വായനയിലെ ഒരു വിധം പുസ്തകങ്ങളെല്ലാം പറഞ്ഞു തരാറുളളതും ചൊക്കൻ തന്നെ.എസ്.ശാരദക്കുട്ടിയുടെ പുസ്തകം" ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു" എന്ന പുസ്തകം. അറിവും അനുഭവവും അകക്കാഴ്ചയുമുളള പെണ്ണൊരുത്തിയുടെ ലേഖന സമാഹാരം. പല കാലങ്ങളിൽ പലവിധ മാസികകളിൽ അച്ചടിച്ചുവന്ന അനേകം കുറിപ്പുകളുടെ സമാഹാരം. സമകാലിക സമൂഹത്തിൽ കാലഘട്ടമാവശ്യപ്പെടുന്ന വായന.
കോട്ടയംകാരിയായ ഒരു പെൺകുട്ടി , നാട്ടിലറിയപ്പെടുന്ന ആദരിക്കപ്പെടുന്ന ഒരധ്യാപശ്രേഷ്ഠന്റെ മകൾ. ഓർമകൾ ചികഞ്ഞ് തന്റെ നാടിനെ 'അതിന്റെ സാമ്പത്തികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ ചരിത്രത്തെ തെല്ലധികാര ഭാവത്തിൽ തന്നെ ഉയർത്തിക്കാട്ടുന്നുണ്ടിതിൽ.
നേരിലൊരിക്കലും കാണാത്ത കടലിനെ മോബി ഡിക്കിന്റെ താളുകളിൽ അലയടിപ്പിച്ച വായനാസുഖം പങ്കുവെക്കുന്നുണ്ട്. ഞാൻ ഞാനായിരിക്കേണ്ടുന്നതിനു പകരം ,ഞാനെന്ന പെണ്ണായിരിക്കേണ്ട ഓരോ നിമിഷത്തെയും ഒഴിവാക്കാൻ കഴിയുന്നൊരു പെണ്ണിടമെന്ന നിലയിൽ ഫെയ്സ്ബുക്കടക്കമുളള നവ മാധ്യമ രൂപങ്ങളെക്കുറിച്ച് വാചാലയാകുന്നുണ്ട്.
കവിയും ഗാനരചയിതാവുമായ ഒ എൻ വി യിലെ ഗാനാത്മക ഗീതികളോട് അവൾക്കുളള ആത്മാർത്ഥമായ ആരാധന തുറന്നു പറഞ്ഞ് ഉദാഹരണ സഹിതം സ്ഥാപിക്കുന്നുണ്ട്. ശരീരം നിറയെ മണ്ണും, മണ്ണ് നിറയെ ചോരയും, ചോരയാകെ കവിതയുമായ് നടന്ന, വ്യാഖ്യാനിക്കാൻ നിന്നു കൊടുക്കാതിരുന്ന അയ്യപ്പനെയോർത്ത് നടുങ്ങുന്നുണ്ട്. പുണ്യവാളത്തിക്കും തേവിടിശ്ശിക്കുമിടയിലൊരു സ്ഥാനത്തിനായ് പൊരുതി വീണ ,ചിലപ്പോൾ ജയിച്ച അനേകം സ്ത്രീകളെ ,അവരുടെ ജീവിതത്തെപ്പഠിക്കുന്നുണ്ട്. നാം ഭയന്ന ബാലാമണിയമ്മയുടെ ലാളിത്യത്തെയും മാധവിക്കുട്ടിയുടെ ധാരാളിത്തത്തെയും എടുത്ത് പറയുമ്പോൾ തന്നെ ,കാലിടറിയ ഗൗരിയമ്മയെയും ,സി - കെ ജാനുവിനെയും അജിതയെയും അവലോകനം ചെയ്യുന്നുണ്ട്.
പെണ്ണുടലിന്റെ നാണവും മാനവും അളക്കുന്ന വസ്ത്രത്തെ ചോദ്യം ചെയ്തിട്ട് ദ്രൗപതിക്ക് കൃഷണൻ ഉടയാട നൽകിയിട്ടും അവൾക്ക് നഷ്ടമായ "മാനത്തെ " ചിന്താവിഷയമാക്കുന്നുണ്ട്. തെറിവാക്കിലെ വൈവിധ്യങ്ങളും ,ഭരണിപ്പാട്ടിന്റെ ചരിത്ര പശ്ചാത്തലവും പെൺവിരുദ്ധതയും മനസിലാക്കിത്തരുന്നുണ്ട്. തീർന്നില്ല, സിനിമയിലെ സ്ത്രീയെ ;പണ്ട് സിനിമാ വ്യവസായത്തിലെ ഉപകരണങ്ങളായ് തങ്ങളുടെ ശരീരത്തെ തിരിച്ചറിഞ്ഞ് ഏത് റോളും അനശ്വരമാക്കിയ പഴയ നായികനടിമാരിൽ നിന്ന് സദാചാരകാലത്ത് ടൈപ്പ് ചെയ്യപ്പെട്ട നായികമാരുടെ, അവരറിയാത്ത പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് .പ്രണയവും രതിയും ലൈംഗികതയും സ്വാഭാവികമാണെന്ന് തിരിച്ചറിഞ്ഞ് മറ്റു പലതിലേക്കും ബോധപൂർവ്വം കടക്കുന്ന നല്ലാധുനിക യുവതയെ അംഗീകരിക്കുന്നുണ്ട്. ചില നിലപാടുകളോടുളള വിയോജിപ്പുകളും , വിമർശനങ്ങൾക്കുള്ള മറുപടികളും ,എം എൻ വിജയനും, സുന്ദരരാമസ്വാമി അയ്യരും, അപസർപ്പക കഥകളാൽ കുട്ടിക്കാലത്ത് തന്നെ ആകർഷിച്ച കോട്ടയം പുഷ്പനാഥ് വരെയും ഈ കൃതിയിൽ വിരുന്ന് വരുന്നുണ്ട്.
സദാഗതി, ഉർവ്വരാ, ഐരാവതി, വിശല്യാ എന്നിങ്ങനെ 4 ഭാഗങ്ങളിലായ് 18 ലേഖനങ്ങൾ. ഓരോന്നിലും എന്നെ വിസ്മയിപ്പിച്ചത് ലേഖിക സൂചിപ്പിച്ച പുസ്തകങ്ങളുടെ പേരും എണ്ണവുമാണ്.. അറിയാനിനിയുമനേകം, അനേകം! അതൊക്കെ വായിച്ചു തീർക്കണമെന്ന മോഹമുണ്ടാക്കാൻ ശാരദട്ടീച്ചർക്ക് കഴിഞ്ഞു... സത്യസന്ധമാണ് ഇതിലെ വരികൾ, ആത്മാർത്ഥവും, അഭിനിവേശങ്ങളുടെ നിഷ്കളങ്കതയുളളവയുമാണ്...
കഴിയുന്നവർ കണ്ടെത്തി വായിക്കുക ..
ചൊക്കനു നന്ദി..
ശാരദക്കുട്ടി ടീച്ചർക്ക് സ്നേഹം!
ആദില കബീർ

പാരീസ്?

ഏത് ദൈവത്തോട് പ്രാർത്ഥിക്കണം പാരീസ്?
പകലുറക്കങ്ങളിലും
പാൽമിഠായികളിലും
പറുദീസ പോലെ കനവുണർത്തിയ മണ്ണേ..
അനന്തരം നീ ചോരക്കട്ടയായ്
പരിണമിച്ചു പോയല്ലോ കഷ്ടം!
നിന്റെ ചോര മിഠായികൾ
ഈച്ചയരിക്കുന്നു
പൂങ്കാവനങ്ങളിൽ തലയോട്ടി
തിളയ്ക്കുന്നു
പാരീസ്... പൂക്കാലമേ
പൂവാടികൾ റീത്തിന്റെ മാംസമാക്കുക
പ്രാർത്ഥനയില്ല .. സംശയം!
ദൈവം ഉണ്ടെങ്കിൽ
അവൻ/ൾ ആരോടു കൂടെ ???

ആദിറീത്ത്

Tuesday 21 July 2015

കളങ്കം

ഒളിച്ചു കളിക്കിടയിൽ
നിഷ്കളങ്കത കളഞ്ഞു പോയ കുട്ടിയെ പോലെ
ഞാൻ പകച്ചു നിന്നു ..
അത് വരെ എപ്പോഴും നീയെന്നെ കണ്ടു പിടിച്ചു
എവിടെയൊളിച്ചാലും സാറ്റടിച്ചു
കണ്ണു കണ്ടാലും കയ്യടിച്ചു വിളിച്ചു
ഞാൻ ഒളിക്കാനറിയാത്തവൾ '
നിനക്കായി ആരാധനയോടെ കീഴടങ്ങി !
ഇനി രംഗം രണ്ട്
എന്റെയൂഴം ,
കളങ്കം കണ്ണ് തുറന്ന കളിയരങ്ങ് ..
കള്ളസാറ്റ് ,
ഒന്ന് ..രണ്ടു ..മൂന്നു ..അമ്പതു ..
നെഞ്ചിൽ
നിന്റെ ശ്വാസത്തിന്റെ ശബ്ദം ..
ഏയ് ... ഒളിക്കണ്ട !!!
ഇങ്ങു പോരെ .കണ്ടുപിടിച്ചു !!!

ആദിക്കളങ്കം

കള്ളസന്യാസിനി

കവിത കാത്തിരുന്നു മടുത്ത്
മുഷിഞ്ഞു മടങ്ങുന്ന മരവിച്ച മനസ് .
എപ്പോഴും ..
എഴുത്ത് തപസാണ് ..
ഞാനിപ്പോഴും നടനവൈഭവമുള്ള
കള്ളസന്യാസിനി !
ആദി

ദാഹം

കുണ്ടും കുഴിയും നികത്തി ,
ചെളിയും ചവറുമൊതുക്കി
അവരെന്റെ മനസിന്‌
കോണ്‍ക്രീറ്റ് കൊണ്ടൊരു നിലമൊരുക്കി ..
കണ്ടവരൊക്കെ കയ്യടിച്ചുചിരിച്ചു (നിങ്ങളും )
"ഓഹു് ..നീയാളാകെ മാറി" !!!
.
.
ഇപ്പൊ കാണുന്നില്ലേ ?
ഈ മഴയൊക്കെ പെയ്തിട്ടും
എന്റെ മനസ് മാത്രം
വറ്റിത്തന്നെ ..
വരണ്ടു തന്നെ ..!!!

ആദിദാഹം

ആയിരത്തൊന്ന് രാവ്

നരച്ച നേരുകള്‍ മാത്രമറിയുന്ന
നേരമ്പോക്ക് തീരെയില്ലാത്ത
നിരന്ന ഭൂമി ...
ചില രാവിലെങ്കിലും ഒരു കൊതി
ആയിരത്തൊന്നു രാവിലെ ഷഹര്‍ദാസിനെ പോലെ
നിന്നെ കഥ പറഞ്ഞുറക്കാന്‍ ..ഉണരാതെയാക്കാന്‍
ആ മയക്കത്തിന്‍റെ മടിയില്‍
സ്വപ്നങ്ങള്‍ക്ക് കാലൊച്ച തട്ടാതെ
മരക്കുതിരപ്പുറത്തേറി
മാന്ത്രികപ്പരവതാനിമേല്‍
വിരിഞ്ഞു കിടക്കാന്‍ ..
രാത്രിയാകാശം രുചിച്ചറിയാന്‍
നക്ഷത്രക്കുഞ്ഞിനെ കമ്പിളി പൈജാമാക്കുള്ളിലാക്കി
അമ്പിളിവെണ്ണക്കഷ്ണം കടിച്ചെടുത്ത് മടങ്ങിയെത്താന്‍ ..
ഒന്നുമറിയാത്തത് പോലെ നിന്നരികില്‍ വന്ന്
വീണ്ടും ചേര്‍ന്നു കിടക്കാന്‍ ..
നിന്‍റെ സ്വപ്നങ്ങളില്‍ ഭൂകമ്പങ്ങള്‍ തീര്‍ക്കാന്‍
കൊതിയാകുന്നെടോ ഇന്നുമെനിക്ക് ..!!!


ആദിക്കിനാവ് ..

അരുതേ

കവിതപ്പുഴുക്കളെന്‍ അഴുകും തലച്ചോറി-
ലടയിരുന്നിനിയും വിരിഞ്ഞതില്ല
ശലഭങ്ങളായവര്‍ പാറുന്ന നാള്‍ വരെ
ശകലവും ശരണമില്ലെന്‍റെയുള്ളില്‍ ..
കരളുന്നു കനിവേതുമില്ലാതെ ജീവികള്‍
കനവാകുമെന്നിഷ്ട ഭാവനകള്‍
കരുതുന്നു ഞാന്‍ നെഞ്ചി,ലിന്നല്ലയെങ്കിലാ
ചിറകൊന്നു നാളെ കുടഞ്ഞു പൊങ്ങും !
തിളകൊണ്ടു നില്‍ക്കുന്ന കനവുണ്ട് ,പൊള്ളലു -
ണ്ടതുമാറി വെയിലത്തു കവിത പൂക്കും ..
അതുവരെക്കാക്കെന്‍റെ തലയില്‍ തണുപ്പുള്ള
തുണി നനച്ചരുതേ ...വിരിച്ചിടല്ലേ !

ആദിക്കവിത

Saturday 16 May 2015

പാതിരാമണലില്‍ ഒരു പകല്‍ .. (അനുഭവക്കുറിപ്പ് )

വല്ലാത്ത ക്ഷീണമായിരുന്നു ഇന്നലെ . എഴുതിയിട്ടേ ഉറങ്ങവൂ എന്ന് കരുതിയെങ്കിലും മയങ്ങിപ്പോയി .കാര്യം മറ്റൊന്നുമല്ല ഇന്നലെ 2/02/2015 തിങ്കള്‍ ലോക തണ്ണീര്‍തട ദിനമായിരുന്നു . ഞാനും കൂട്ടുകാരത്തി Annie Treesaയും ‪#‎THE‬ ‪#‎ENVIRONMENTAL‬‪#‎COLLABORATION‬
(‪#‎TEC‬) യും ‪#‎NSS‬ ന്‍റെയും ആഭിമുഖ്യത്തില്‍ പാതിരാമണല്‍ ദ്വീപിലേക്ക് യാത്ര തിരിച്ചു . ആലപ്പുഴ ‪#‎SD‬ കോളേജിലെ ചില യുവസുഹൃത്തുക്കള്‍ ,ആര്യക്കര ഹൈസ്കൂളിലെ ചുണക്കുട്ടികള്‍ അവരുടെ അധ്യാപിക ,ടീം കാപ്ടന്‍ പ്രിയപ്പെട്ട Saroj ചേട്ടന്‍ ,പ്രകൃതിയുടെ പ്രവാചകന്‍ ശ്രീ .k .v .ദയാല്‍ മാഷ്‌ ,‪#‎WWF‬ മുന്‍ ഡയരക്ടര്‍ ശ്രീമതി :സുധ സോണി എന്നിവരുള്‍പെടുന്ന ചെറുതെങ്കിലും വലിയൊരു സംഘം .
കായിപ്പുറം ജെട്ടിയില്‍ നിന്ന് ബോട്ടില്‍ പാതിരാമണലിലേക്ക് . തറപ്പാള നിലത്ത് വിരിച്ച് തണുത്ത ,നനഞ്ഞ ,സുഖമുള്ള ആ തണലത്ത് ഞങ്ങളിരുന്നു .ദയാല്‍ മാഷ് സംസാരിച്ചു തുടങ്ങി .കുട്ടിക്കാലത്ത് മാഷ് കണ്ട ,അനുഭവിച്ച വേമ്പനാടിനെ നേരിട്ടെന്ന പോലെ അകക്കണ്ണില്‍ ഞങ്ങളും കണ്ടു .തിങ്ങി വിങ്ങിയ കണ്ടല്‍ കാടിന്‍റെ ഇടയിലേക്ക് കൊട്ടില് കയറ്റി മീന്‍ പിടിക്കുന്ന ,ഓര് വെള്ളം കയറുമ്പോള്‍ ശുദ്ധജല മത്സ്യങ്ങള്‍ കായലിന്‍റെ ഓളപ്പരപ്പിനു മീതെ ചാടിക്കളിക്കുന്ന അപൂര്‍വ ദൃശ്യങ്ങള്‍ ,കായല്‍തീരത്ത് "വെളിക്കിറങ്ങുന്ന " ആളുകളുടെ കാലിനോരത്ത് ആയിരവും പതിനായിരവുമായി നീന്തിക്കറങ്ങിയ കൂരിമീനുകള്‍ ഈകൊളി ബാക്ടീരിയ ജനിക്കാതെ കായലിനെ കാത്ത കഥ ..ഓഹ് കഥയല്ല ,ഇന്ന് കഥ പോലെ ഓര്‍മയില്‍ മാത്രമുള്ള ചില നഷ്ടങ്ങള്‍ . ആകെ 189 പക്ഷിജീവനുകള്‍ അതില്‍ 50 -ലധികവും ദേശാടനപ്പക്ഷികള്‍ .102 ഇനം മത്സ്യങ്ങള്‍ ...ജൈവവ്യവസ്ഥയുടെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം .
ശാസ്ത്രീയ കൃഷി രീതി തകര്‍ത്ത കുട്ടനാടിന്‍റെ വിഷമില്ലാത്ത മണ്ണും ,ബണ്ട് നിര്‍മിച്ചു ഓര് വെള്ളം ഒറ്റയടിക്ക് കയറ്റി കൂട്ടക്കുരുതി നടത്തുന്ന ചെറു മീനുകളും നികത്താനാകാത്ത നഷ്ടങ്ങളാണ് എന്ന് തിരിച്ചറിയുമ്പോള്‍ നെഞ്ചിലൊരു നോവ് . ശബ്ദങ്ങളുടെ ഇടയില്‍ സുധ ചേച്ചി കണ്ണടച്ചു ധ്യാനിക്കാന്‍ ആവിശ്യപ്പെട്ടു .കണ്ണടച്ചു ,ചെവി വട്ടം പിടിച്ചു , ആദ്യം കാക്കകളുടെ കൂട്ടക്കരച്ചില്‍ ,പിന്നെ കുയില്‍ ,കരിയിലക്കിളി ,ഓലേഞ്ഞാലി ,ഉപ്പന്‍ ,കായലിന്‍റെ കളകളം ,ബോട്ടുകളുടെ എഞ്ചിന്‍ നിലവിളി ,ഇലയനക്കം , പാതിരാമണല്‍ കാണാനെത്തിയ മറ്റൊരു സംഘത്തിന്‍റെ കോലാഹലം ,എങ്കിലും ശബ്ദങ്ങളുടെ നിശബ്ദത ,മണ്ണും മനുഷ്യനും തമ്മില്‍ എവിടെയോ വിട്ടുപോയ ഒരു കണ്ണിയുടെ കൂട്ടിച്ചേര്‍ക്കല്‍ പോലെ . പണ്ട് സന്യാസി സമൂഹം ഉള്‍ക്കാടുകളില്‍ ചേക്കേറിയ രഹസ്യം അനാവരണം ചെയ്യപ്പെട്ടു .
രസകരമായ കുറേ വിശ്വാസങ്ങള്‍ പാതിരാമണലിനോട് ചേര്‍ന്ന്‍ പറഞ്ഞു കേട്ടു .ചിലത് ശുദ്ധഅസംബന്ധം തന്നെ.എങ്കിലും അതിലും അടങ്ങിയിട്ടുണ്ട് ചില ശാസ്ത്രം .ആദ്യ കഥ ഇങ്ങനെയാണ് പാതിരാമണല്‍ എന്ന പേര് വരാനുള്ള കാരണം ഒരു സുപ്രഭാതത്തില്‍ അക്കരെ നിന്ന് ചിലര്‍ നോക്കുമ്പോ ഇക്കരെ ദാ ഒരു കര ... ഒരു പാതിരായില്‍ ഉണ്ടായിവന്ന മണല്‍ മേഖല ,പാതിരാമണല്‍ !!!
പിന്നൊരു ഐതീഹ്യം : യാത്രക്ക് പോയ ഒരു നമ്പൂതിരിക്ക് നടുക്കായലില്‍ എത്തിയപ്പോ മൂത്രശങ്ക തോന്നി പോലും ,കായലില്‍ കാര്യസാധ്യം നടത്തുന്നത് പാപമാണെന്ന ചിന്തയില്‍ അദ്ദേഹം ഒരു ഇലക്കുമ്പിളില്‍ മണ്ണെടുത്ത് അതിന്മേല്‍ കാര്യം കഴിച്ച് കുമ്പിള്‍ ജപിച്ച് വെള്ളത്തിലിട്ടു ,അങ്ങനെ പാതിരാമണല്‍ പിറവി കൊണ്ടു .
ഇനി മറ്റൊന്ന് മകം ആയില്യം ദിനങ്ങളില്‍ നാട്ടുകാര്‍ കൂട്ടപിരിവിട്ട് ക്ഷേത്രത്തിലേക്ക് ( വിശദവിവരങ്ങള്‍ ഓര്‍മയിലില്ല )ആ രണ്ടു ദിവസങ്ങള്‍ കായലില്‍ പണിക്കു പോകാതെ വിശ്രമം .വിശ്വാസങ്ങളും പ്രകൃതിയും എത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു ,ആ ദിവസങ്ങളിലാകും ഏറ്റവുമധികം പ്രജനനം നടക്കുക ,തെരണ്ടകള്‍ കൂട്ടത്തോടെ പാറി വന്ന് കായലിനു മീതെ അടുങ്ങിക്കിടക്കുകയും അവയുടെ കാഷ്ടത്തില്‍ നിന്നുള്ള ലവണം ഉള്‍ക്കൊണ്ട്‌ പ്രജനനം ത്വരിതപ്പെടുകയും ചെയ്യുന്നു .പ്രകൃതി പ്രസാദിച്ചു അടുത്ത വല വീശുമ്പോള്‍ നിറയെ നാട്ടുമീനുകള്‍ .
മനുഷ്യനും മണ്ണിനുമിടയിലെ ഈ ബന്ധം അറ്റ് തുടങ്ങിയതോടെ വേമ്പനാട് ഭീഷണിയിലാണ് .തിരിച്ചു പിടിക്കാന്‍ കഴിയില്ലേ എന്ന് ചോദിക്കുമ്പോള്‍ ദയാല്‍ മാഷിന്‍റെ മറുപടി ഞെട്ടിച്ചു കളഞ്ഞു :"ഞങ്ങള്‍ ഇനിയില്ല ,ജീവനില്‍ കൊതിയുണ്ട് .63 ഏക്കര്‍ സ്വന്തമാക്കാന്‍ എപ്പോഴേ ഒബ്രോയ് ഗ്രുപ്പ് കോടികള്‍ മുടക്കി കഴിഞ്ഞു ,ഇനി ആലപ്പുഴയിലെ അവസാന പച്ചപും കൈവിടാന്‍ പോകുന്നു ..യുവത്വം മുന്നിടുക ,നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക ".
സുധ ചേച്ചിയുടെ വര്‍ത്തമാനത്തിനും ഞങ്ങളുടെ ചില സംശയനിവാരണത്തിനും ശേഷം പാതിരാമണലിന്‍റെ ഉള്ളു കാണാന്‍ ഞങ്ങള്‍ നടന്നു .കായലില്‍ കാലുറപ്പിച്ച് എക്കല്‍ മണ്ണിന്‍റെ പച്ചപ്പും പശപശപ്പും അനുഭവിച്ചു കുറേ നേരം കക്ക വാരി .പിന്നെ വളരാന്‍ വെമ്പുന്ന ദ്വീപിന്‍റെ പൊതു സ്വഭാവങ്ങള്‍ കണ്ട് അതിശയിച്ചു.അനേകം ശലഭങ്ങളെ പിന്തുടര്‍ന്നു , പോളപ്പൂവിന്‍റെ നീലിമയില്‍ ചിരിച്ചു ,ചെളിയുടെ കുഴഞ്ഞ നിലത്തില്‍ കാലു തെന്നി ,തിരികെയെത്തി കുന്നിക്കുരു പെറുക്കി . ഒരു വര്‍ഷത്തിനു മുന്‍പ് യുവസമിതി കൂട്ടുകാര്‍ക്കൊപ്പം പോയപ്പോള്‍ അവിടെ മുളങ്കാടിലൂടെ കുനിഞ്ഞു നടന്നിരുന്നു ..ഇന്നാ വഴി മൂടിപ്പോയിരിക്കുന്നു .വെട്ടിത്തെളിച്ച് നോവിക്കണ്ട എന്ന മാഷിന്‍റെ അഭിപ്രായം മാനിച്ചു .തിരികെ നടന്നു ....
ഇനിയും ഏറെയുണ്ട് ,കണ്ടതും കേട്ടതുമായ വിശേഷം അവിടെ നിന്ന്‍ ... ഒന്ന് മനസിലായി ...കടല്‍ അമ്മയാണെങ്കില്‍ മല അച്ഛനാണ് .കാട് ,വേര് ,മണ്ണ് എല്ലാം മക്കള്‍. പരാഗണം നടത്താന്‍ പ്രകൃതി കണ്ടെത്തിയ അവസാന ഉപാദിയാണ് മാനവരാശി .അവനാകട്ടെ ആവശ്യം ആര്‍ത്തിയോടു സമം വരച്ച് "കടലില്‍ മരമുണ്ടയിട്ടല്ലേ മഴ പെയ്യുന്നത് ?"എന്ന മണ്ടന്‍ ചോദ്യവുമായി വികസനത്തിന്‍റെ യാത്ര തുടരുന്നു .ഞാനും ചോദിക്കട്ടെ ..."ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ???"

Thursday 23 April 2015

അടുത്ത തിരയില്‍ നാമൊലിച്ചു പോയേക്കാം ..
അഴിച്ചു വെച്ചവര്‍ അണിഞ്ഞു പോയേക്കാം ..
അതു വരേക്കും ........ അല്‍പ നേരം 
അടുത്തിരിക്കാം ... നമുക്കകലാതിരിക്കാം ...!!! 

ചിത്രം : ഇജാസ് എം.എ 

ആദിത്തിര .. <3 

വിശ്വസിക്കുക ..

അറിയുന്നതറിവല്ലെന്നു കാലം
പഠിച്ചതു പതിരെന്നു ലോകം
പറഞ്ഞതു വീണ്ടും പറഞ്ഞും
പറയേണ്ടതെല്ലാമൊളിച്ചും
അടിയൊഴുക്കിൽ പെട്ടുലഞ്ഞ് 
അടിയുടുപ്പിൽ കുരുങ്ങി
അനേകർക്കൊപ്പം ഞാനും ..
നിങ്ങൾ പറയുന്നു :
"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം "
"സന്മനസ്സുള്ളവർക്ക് സമാധാനം "
"ലോകാ സമസ്താ സുഖിനോ ഭവന്തു "
കണ്ടുകേട്ടെൻറെ കരളു നീറുന്നു
കണ്ടതുച്ചത്തിൽ കവിതയായി ചൊല്ലുന്നു :
വിശ്വസിക്കുക ....
'പ്രവർത്തിക്കുന്നവർക്ക് പ്രത്യാശ
സന്മനസ്സുള്ളവർക്ക് സദാ നാശം
ലോകം സമസ്തം ദുരിതം അശാന്തി '
                           ..........ആദിനെഞ്ചം

എന്‍റെ അശരീരി

ഇതെന്റെ അശരീരി .."മനുഷ്യനെ പഠിക്കരുത് .."
എന്തെന്നാൽ ....
എത്ര വായിച്ചാലും നിനക്കവരെ ഗ്രഹിക്കാനാവുകയില്ല ...
ഒരിക്കലും ആവർത്തിക്കാത്ത ശാസ്ത്രമാണ് അവന്റെ ശരികൾ..
ഒരിക്കലും തെളിയാത്ത ദൈവികത അവന്റെ നേരും . 
പഠിച്ചാൽ ....
ഒടുവിൽ ജീവിതപ്പരീക്ഷയിൽ
നീ ഉത്തരമറിയാതെ ഉഴറും ..
ശരിയെന്നു കരുതിയതെല്ലാം തെറ്റിത്തീരും
നീ എപ്പോഴും തോറ്റു കൊണ്ടേയിരിക്കും
ഈ ഉത്തരങ്ങൾ ,
മുൻപ് ശരിയായിരുന്നൂവെന്നു
വേണെമെങ്കിൽ നിനക്ക് വാദിക്കാം ..
ദൈവത്തിന്റെത് എന്ന് പറയപ്പെടുന്ന ഇടങ്ങളിൽ
അപ്പീലുകൾ നൽകാം ..
കെട്ടിക്കിടക്കുന്ന പരാതിപ്പെട്ടിയിൽ
പുള്ളിയിതും സൂക്ഷിച്ചു കൊള്ളും ..!
പരാതികൾ തീരെയില്ലാതെ ; ശുഷ്കാന്തിയോടെ ...
ആദിബോധം

പശുരാഷ്ട്രീയം (ലേഖനം )


അടിസ്ഥാനപരമായി എന്റെ വിഷയം 'പശു' ആണ് . പശു ഒരു വളര്‍ത്തു മൃഗമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല .പശു പാല് തരുന്നു എന്ന പ്രസ്താവനയിലും പ്രത്യേകിച്ചൊരു വിയോജിപ്പില്ലല്ലോ . പക്ഷേ പശുവിന്റെ ഗുണഗണങ്ങള്‍ പഠിച്ച കാലത്ത് "cow gives us milk and meat" എന്ന വാക്യം ഒരു പ്രതിസന്ധിയായിരുന്നില്ല .പശു തരുമെന്ന് പറയുന്ന ഈ meat ഇന്നൊരു രാഷ്ട്രീയ പ്രതിസന്ധിയാണ്.അത് ഭക്ഷ്യയോഗ്യമോ...? ഭക്ഷിച്ചാല്‍ ഭവിഷ്യത്ത് എങ്ങനെ..? ഭക്ഷിക്കല്‍ അനുവദനീയമോ ? ചോദ്യങ്ങള്‍ നിരവധിയാണ് .അടുത്തിടെയായ് നടന്നു വരുന്ന പല സംഭവ വികസങ്ങളുടെയും വെളിച്ചത്തില്‍ പശു ഒരു വിശ്വാസമാണ് എന്ന ലളിതമായ മറുപടിയിലാണ് വിനീതയായ ഈ എഴുത്തുകാരി തൃപ്തി കണ്ടെത്തിയത്.
ഇന്ത്യാമഹാരാജ്യം ഒരു ജനാധിപത്യ മതേതര പരമാധികാര ദേശമാണ് എന്നതാണ് കേട്ടറിവ് . പൌരന്റെ വ്യക്തി താല്‍പര്യങ്ങളെ ( അതവരുടെ വിശ്വാസം ,രാഷ്ട്രീയം, ഭക്ഷണം ,വിവാഹം എന്നിങ്ങനെ ഏതു തലത്തിലുള്ളവ ആയാലും ) മാനിച്ചു കൊണ്ടും, അവ പൊതു താല്പര്യത്തെ ഹനിക്കുന്നതല്ലായെങ്കില്‍ തുടരാന്‍ അനുവദിച്ചു കൊണ്ടുമാണ് ഭാരതത്തിന്റെ ഭരണഘടന ഓരോ വാക്കും രേഖപ്പെടുത്തിയിരിക്കുന്നത് . ഇവിടെയാണ് പശു വില്ലത്തി ആകുന്നത് . സമകാലിക ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും ഒരു രഹസ്യഅജണ്ട ഉണ്ട് എന്നത് പരസ്യമായ യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയ നേതൃത്വത്തിന് വന്ന മാറ്റവും രാഷ്ട്രീയവത്കരണവും വോട്ടുവേട്ടയും
കൂടിയാകുമ്പോള്‍ സാധാരണക്കാര്‍ ചില വാരിക്കുഴികളില്‍ വീണു പോകുന്നു, വൈകാരികതയുടെ ഇത്തരം കെണികള്‍ രാജ്യത്തിന്റെ സമാധനക്രമത്തെ ആകമാനം വെല്ലുവിളിക്കുന്ന ആശങ്കകളാണ് പശു ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത് .
കാര്യം നിസാരമാണ്. 1976ല്‍ മഹാരാഷ്ട്ര ഗവണ്മെന്റ് സംസ്ഥാന മൃഗസംരക്ഷണ നിയമപ്രകാരം ഗോവധം നിരോധിക്കുകയുണ്ടായി .ഇന്ത്യന്‍ ഭരണഘടനയുടെ 48 ആം വകുപ്പ് ഇതിനു സാധുത നല്‍കുന്നതാണ് . "Organisation of agriculture and animal husbandry : The State shall endeavor to organize agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter, of cows and calves and other milch and drought cattle" ആധുനിക ശാസ്ത്രീയ രീതികളിലൂടെ സംസ്ഥാനങ്ങള്‍ കൃഷിയും മൃഗപരിപാലനവും നടത്തേണ്ടതിന്റെ ആവിശ്യകതയും പശു ,ക്ടാവ് ഇവയെ വധിക്കുന്നതിലെ തീര്‍പ്പു കല്പിക്കല്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയിലാക്കുകയും ചെയ്തിരിക്കുന്നു ഈ വകുപ്പ്. 76ല്‍ നിലവില്‍ വന്ന ഈ നിയമം കാളകളെയും
വണ്ടിക്കാളകളെയും കൂടി ഉള്‍പെടുത്തി 1995ല്‍ മഹാരാഷ്ട്ര ഗവ. ഭേദഗതി നിര്‍ദേശിച്ചു. അതിനാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയത് .
മാധ്യമങ്ങളും സംഘപരിവാര്‍ ശക്തികളും ആഹ്ലാദപ്രകടനം നടത്തുന്നതാകട്ടെ 76ല്‍ തന്നെ നിലവില്‍
വന്ന "ഗോവധനിരോധനം" സഫലമായിരിക്കുന്നു എന്ന ലേബലിലും. 39 കൊല്ലം മുന്‍പ് നടന്ന സംഭവം ഇത്തരത്തില്‍ ഇന്ന് വാര്‍ത്തയക്കപ്പെടുമ്പോള്‍
ബുദ്ധിഹീനതയാണോ അതിബുദ്ധിയാണോ എന്നതാണ് സംശയം !
കന്നുകാലി വധവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയുടെ രണ്ടു സമീപനങ്ങള്‍ പരിശോധിക്കാം. ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനമെര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിധി പരിശോധനയില്‍ 1958ല്‍ സുപ്രീം കോടതി അഭിപ്രായം : കറവ വറ്റിയ, ആരോഗ്യം ക്ഷയിച്ച കന്നുകാലികളുടെ സംരക്ഷണം സ്റ്റേറ്റിനു ബാധ്യതയാണ് എന്നിരിക്കെ, അവയുടെ മാംസം സാധാരക്കാരന് ഏറ്റവും സ്വീകാര്യമായ വിലകുറഞ്ഞ പോഷകാഹരമാണ് എന്ന വസ്തുത മുന്‍നിര്‍ത്തി അറവ് അനുവദനീയമാക്കണം എന്നായിരുന്നു. പിന്നീട് ചാണകത്തെ കോഹിനൂര്‍ രത്‌നത്തോട് ഉപമിച്ച് കന്നുകാലി വധത്തിനെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി ഗുജറാത്തിലെ വധ നിരോധന നിയമത്തിനു പിന്തുണ രേഖപ്പെടുത്തിയത് ചീഫ് ജസ്റ്റിസ് ആര്‍.സി.ലഹോത്തിയുടെ കാലത്ത് 2005ലാണ് .
മറ്റൊരു പ്രധാനസംഗതി കന്നുകാലി വധം നിരോധിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഒരു വിഭാഗത്തിന്റെ ജീവിതമാര്‍ഗമാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 19(g) നല്‍കുന്നത് " the right to practice any profession, or to carry on any occupation, trade or
business" കന്നുകാലി വധം നിരോധിച്ചാല്‍; തൊഴില്‍ രഹിതരെ കൊണ്ട് ഇപ്പോഴേ പൊറുതി മുട്ടിയിരിക്കുന്ന ഒരു രാജ്യത്തിന് അറവിലൂടെ അന്നം കണ്ടെത്തുന്നവരുടെ പുനരധിവാസത്തിനു എന്ത് മാര്‍ഗമാണ് നിര്‍ദേശിക്കാനുള്ളത്? ഒരു ജനത എന്ത് കഴിക്കരുത് എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ചെയ്യേണ്ടിയിരുന്നത്, ജനം വല്ലതും കഴിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തുകയായിരുന്നു..
പശു ഭിന്നിച്ചു കിടക്കുന്ന ഒരു സമൂഹത്തെ ഒന്നിച്ചു ചേര്‍ക്കാനുള്ള വജ്രയുധമായി മാറിക്കഴിഞ്ഞു "മാംസാഹാരികള്‍ ചതിയന്മാരും നീചന്മാരും കള്ളം പറയുന്നവരും പിടിച്ചു പറിക്കുന്നവരും ലൈംഗികകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്"' എന്ന് തന്മൂലം പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചു തുടങ്ങി. ഗോമാതാവിനെ കൊന്നു തിന്നുന്ന ന്യൂനപക്ഷം, തങ്ങളുടെ ആജന്മശത്രുക്കളാണ് എന്ന് എണ്ണത്തില്‍ കൂടിയ ജനത പ്രചരിപ്പിച്ചു കഴിഞ്ഞു .ഗോവധത്തിനു വധശിക്ഷയും , പശുവിനു രാഷ്ട്രമാതാവിന്റെ പദവി നല്‍കി ആദരിക്കലും ,ഗോസംരക്ഷണത്തിനായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം മന്ത്രാലയങ്ങള്‍ രൂപവല്‍കരിക്കരിക്കുന്നത്തിലെ ചര്‍ച്ചകളും നടന്നു
കഴിഞ്ഞു .(വിഡ്ഢിത്തം എന്ന് തോന്നാം .. പക്ഷേ നിശ്ചയമായും ഇവ നടന്നു കഴിഞ്ഞു)
കേരളത്തില്‍ ഒരു പക്ഷേ ഈ നിയമത്തിന്റെ സാധ്യത വളരെ കുറവായിരിക്കാം. എങ്കില്‍ തന്നെയും ഹൈദ്രാബാദില്‍ 2011 - 2013 കാലയളവിലായി നടന്ന ഗോമാംസ ഉത്സവത്തിന്റെ പരിഷ്‌കൃത പതിപ്പ് beef fest എന്ന പേരില്‍ നമുക്കിവിടെ ആവര്‍ത്തിക്കേണ്ടി വന്നെങ്കില്‍ കേവലം ഒരു പശു രാഷ്ട്രീയ ചരിത്രമായി മാറിയതെങ്ങനെ എന്ന് വിശകലനം ചെയ്‌തേ തീരൂ നാം ... അല്ലാത്ത പക്ഷം നമ്മള്‍ പശുവിനെ തിന്നില്ലെങ്കില്‍ ഡാര്‍വിന്‍ പറഞ്ഞുവെച്ചതനുസരിച്ച് പശുക്കള്‍
നമ്മെ തിന്നും ..ആ കാലം അതിവിദൂരമല്ല ..കരുതിയിരിക്കുക !
                                            
                                                                                                    ..................ആദില  കബീര്‍ 



വസന്തം

നിന്‍റെ മോഹമൊട്ടുകള്‍ വിരിയുമ്പോള്‍ .... ,
കൂട്ടുകാരാ ...
എന്‍റെ നെഞ്ചിലാണ് വസന്തം !!!

നമോ


ഭാവനാലോകത്ത് ഭാരതം കണ്ടു ഞാന്‍
ഭാസുരം ഭാവിയെന്നാര്‍ത്തു ചൊല്ലി
ഭദ്രമാണീയെന്‍ കരങ്ങളില്‍ ഭാരിച്ച 
ഭാന്ധാരമെന്നും വിളിച്ചു കൂവി
ഭൃത്യരായി വേണം ഭയംതെല്ലുമില്ലാതെ
ഭിക്ഷക്കിരിക്കുന്ന ഭോഗിവര്യര്‍
ഭ്രഷ്ടനാകാതെ ഞാന്‍ ഭാഗിക്കയാണിതാ
ഭോഗിച്ചു കൊള്‍കയീ ഭാരതത്തെ ..
ഭൂവനം മാനവന്‍ കൈപ്പറ്റിയെന്ന് ഞാന്‍
ഭൂമീന്ദ്രനായവന്‍ ചൊന്നതല്ലേ ?
ഭൂഷണം മൌനമെന്നപ്പോഴുമിപ്പോഴും
ഭീഷണിക്കല്ലടോ ഭംഗിവാക്ക് !
ഭക്തിയാണാകെ ഭരിക്കുവാന്‍ കിട്ടിയ
ഭാഷയെന്നുള്ളതും നേര് തന്നെ ...!
ഭാവാര്‍ത്ഥമെപ്പോഴും ഒന്നുതന്നെന്‍റെയീ
ഭാഷണം ഭാവിയില്‍ ഭേദമാക്കാം ..!!! ....
ആദിമോദി

പിന്നെന്തിനു ?

അച്ഛന്‍ പിണങ്ങിയതിനു
അന്നച്ചു കരഞ്ഞില്ല
അതിനവന്‍ വരച്ചത്
കുടിച്ചുകുടവയറു കുലുക്കുന്ന
അച്ഛന്‍റെ മുഖമല്ലല്ലോ ! 
അടിവയറ് കലങ്ങി അലറുന്ന നേരത്ത്
ആഞ്ഞിടിക്കുന്ന കാല്‍വെള്ളയിലെ
ചെളിക്കറുപ്പടിഞ്ഞ
തുന്നിക്കൂട്ടിയ കുറേ
സിസേറിയന്‍ കെട്ടുകള്‍ മാത്രം !
ആദി

Friday 20 February 2015

പാവം നീ 'കവിതേ '...

എത്ര തുണിയുടുപ്പിച്ചിട്ടും
നാണം മറയാത്തവള്‍.
പെറ്റു ഞാനെറിഞ്ഞിട്ടും
പൊക്കിള്‍കൊടിയറ്റു പോകാത്തവള്‍ .
പട്ടിണിയാണേലും 
പഴിവാക്കുരിയാത്തവള്‍
ആട്ടിപ്പായിച്ചാലും ,അകന്നുമാറാത്തവള്‍ .
എന്നെയൂറ്റിപ്പിഴിഞ്ഞാലും
ഊര്‍ന്നു തീരാത്തവള്‍ .
എന്നെയീ ഞാനെന്നെണ്ണിപ്പറഞ്ഞവള്‍ ..
കഷ്ടം കവിതേ .....
പൂട്ടിയിട്ട എന്‍റെ പാപങ്ങളൊക്കെയും
എറ്റു വാങ്ങിക്കൂട്ടിലാകാന്‍ മാത്രം
നിന്‍റെ ഗതികെട്ട വിധി .
മാപ്പില്ലാതെ മുക്കിക്കൊല്ലെന്നെ ...
നിന്‍റെ പ്രളയത്തില്‍ പെട്ടുലയാന്‍
കാത്തു കാത്തിവള്‍
നെറികെട്ട കവി ...!
.
.
. ആദിക്കവി

Sunday 15 February 2015

പ്രണയദിനത്തില്‍ ...

വിഷയം പ്രണയമായിരുന്നു ..
വിരഹം അകലെയായിരുന്നു
സമ്മാനപ്പൊതികള്‍ സഞ്ചാരത്തിലും
പനിനീര്‍പൂവുകള്‍ പരിഭവത്തിലുമായിരുന്നു .
അവള്‍ കാത്തു തന്നെയിരുന്നു 
അവനിപ്പോള്‍ അരികിലെത്തും
രാധികേ എന്ന്‍ നീട്ടി വിളിക്കും
വിടര്‍ന്ന കണ്ണുകളാല്‍ കളിപറയും
വൃന്ദാവനത്തില്‍ ഉറവപൊട്ടും !
ശ്ശോ ...! കാലം മാറി പെണ്ണേ
കണ്ണന്‍ തിരക്കിലാണ്
നിനക്ക് വാട്സാപ് ഉണ്ടോ ?
ഇല്ലാ ...
ടെലിഗ്രാമോ ?
മ്മ്ഹം ..
ഫേസ്ബുക്ക്‌ ഐ ഡി കാണുമല്ലോ ?
ഇല്ലാ ..കുറച്ചധികം ഓര്‍മ്മകളുണ്ട് !
ഓര്‍മ്മകള്‍ ? മെമ്മറി കാര്‍ഡിലോ മറ്റോ
സേവ്ഡ് ആണോ ?
...മൌനം .....
രാധികേ ..പ്രാണ ഗോപികേ ..
പ്രേമം അണ്ട്രോയിട് ഫോണ്‍ പോലെയാകുന്നു
പുതിയ മോഡലുകള്‍ വരുമ്പോള്‍
പഴയവ വിസ്മ്രിതിയിലാകുന്നു ..
ശരി ...നീ കാത്തിരിക്കുക ...ശുഭം !!!

Thursday 29 January 2015

ഓടിപ്പിടുത്തം

വാക്കുകള്‍ക്ക് പിന്നാലെ 
ഓടിത്തളര്‍ന്നു ഞാന്‍ 
ഒരു കവിത കുറിക്കാന്‍ ...
അടുത്തെത്തുമ്പോള്‍ വാക്ക് ചിതറിയോടുന്നു
അക്ഷരങ്ങളും വള്ളിയും പുള്ളിയും
നാലുവഴിക്ക് ...
വിടര്‍ന്ന താമര കണ്ടു
നമ്മുടെ കമലം...!!!
പേനത്തുമ്പില്‍ കുരുക്കി വെച്ചപ്പോഴേക്കും
കുരുത്തം കെട്ടത് ഓടിക്കളഞ്ഞു .
പിന്നാലെ പാഞ്ഞു ...
കൈവിട്ട് കള്ളകൂട്ടങ്ങള്‍ ചിതറിയോടി
കമലം കലമായ്‌ ..ഛെ അത് വേണ്ട
പിന്നെ മലമായ് ..അയ്യേ അമേദ്യം !
പിന്നെ ദേ മല ..
ഹായ് .......കല !
ഈ കമലം കള്ളക്കമലം
എനിക്ക് വയ്യ ഇനിയും പായാന്‍
കവിത ..വരുമ്പോ വരട്ടെ ..അല്ലേ !!!!

യാത്ര

യാത്രയുടെ ഒടുവില്‍ എല്ലായ്പ്പോഴും 
നമുക്കിടയില്‍ ഒരു പൂവ് വിരിയുന്നു ..
വാടാതെ കൊഴിയാതെ സുഗന്ധം കെടാതെ 
അടുത്ത യാത്ര വരേയ്ക്കും ഞാനത് 
നെഞ്ചോടു ചേര്‍ക്കുന്നു .
വഴികള്‍ വീണ്ടും കാണുമ്പോള്‍ .....
കുത്തിയൊലിക്കുന്ന പുഴയും
തേന്‍ നുകരുന്ന പൂമ്പാറ്റയും
ആയിരം രാത്രിമിന്നാമിനുങ്ങുകളും
നഗരവീഥിയും കടന്നു പോയ നിരത്തുകളും
എനിക്കും നിനക്കും മാത്രമറിയുന്ന
രഹസ്യങ്ങളുടെ കലവറ മയങ്ങുന്ന കാഴ്ചകള്‍
നമ്മള്‍ കണ്ടത് നാം മാത്രം കേട്ടത്..
ആരുമറിയാതെ
പൂവ് നനുത്ത് ചിരിക്കുന്ന നിമിഷങ്ങള്‍ !
ഒന്നും മിണ്ടാതെ വാചാലമാകുന്ന മൗനം
സംഗീതമില്ലാതെ ഈണം തുളുമ്പുന്ന രാഗം
നമുക്കിടയില്‍ നാമറിയാത്ത പ്രപഞ്ചം ..
തുടര്‍ യാത്രയില്‍
നിലക്കാതെ നമ്മള്‍
ഹൃദയസരസിലേക്ക് .......
പ്രണയ സരസിലേക്ക്.......





ആദില കബീര്‍

നമ്മള്‍ ഒന്നിച്ച്

നീയറിയാതെ നിൻ നെഞ്ചിലിന്നു
ഞാനൊരു ചെമ്പകക്കാട് നട്ടു
നീയെന്നെ ഓർക്കുന്ന നേരമെല്ലാം
പൂവിനോരോ ദലങ്ങളും പുഞ്ചിരിക്കാൻ .

പൂങ്കാറ്റ് പൂവിനെ ചേർന്ന് പുൽകും
നേരമെല്ലാം മറന്നു നീ നിദ്രയാകും
കാണും കിനാവിന്റെ ഓരമെല്ലാം
നിന്റെ ചെമ്പക ചോട്ടിലായ് ഞാനിരിക്കും

കൈ കോർത്ത്‌ ചെമ്പക കാട്ടിൽ നമ്മൾ
പാടാനൊരായിരം പാട്ട് തേടും
പാടുന്ന പാട്ടിന്റെ ഈണമെല്ലാം
പണ്ട് വൃന്ദാവനം കേട്ട താളമാകും ...

പൂവ് പൂമ്പാറ്റയെ നോക്കി നില്ക്കും -തന്റെ
തേനിൽ കുതിർന്നവൾ പുഞ്ചിരിക്കും
ചെമ്പകക്കാറ്റിന്റെ ഗന്ധമല്ലേ പ്രാണ
പ്രേയസിക്കെപ്പൊഴും ചന്ദമല്ലേ ..

നാമപ്പൊഴക്കാഴ്ച നോക്കി നില്ക്കും നിന്റെ
പൂമ്പാറ്റ മാനസം ഞാനറിയും
തേൻ നുകർന്നീടുന്ന നേരമെല്ലാം
നമ്മളന്യോന്യമെന്തിനോ കണ്ണിറുക്കും

കാളിന്ദി കുത്തിക്കുതിച്ചുപായും സ്വപ്ന
വൃന്ദാവനങ്ങളിൽ മഞ്ഞു പൂക്കും
മാനത്ത് വർണങ്ങൾ ഏഴുമേറ്റം
ദീപ്ത സ്വർഗീയ സൗധങ്ങൾ തീർത്തു നില്ക്കും

പെട്ടെന്ന് വീശുന്ന കാറ്റിലെന്തോ നഷ്ട -
മാകാതിരിക്കുവാനെന്ന പോലെ
ഞാൻ നിന്റെ ഓരത്ത് ചേർന്നിരിക്കും
നമ്മളേകാന്തരായ്‌ വീണ്ടും നൃത്തമാരി ..!


ആദില കബീർ

മാക്ബത്ത്

സ്വപ്നത്തിൽ ഇന്നലെ മാക്ബത്ത് ആയിരുന്നു 
കത്തി ഉയർത്തി കത്തുന്ന കണ്ണുമായി 
രാജാവിന്റെ മുറിയിലേക്ക് 
പതിഞ്ഞ കാൽവെപ്പിൽ അയാൾ നുഴഞ്ഞു കയറി .
രാജാവ് ..പാവം പതുപതുത്ത താടിക്കാരൻ
നിഷ്കളങ്കൻ ,ഉറങ്ങിയുറങ്ങി അങ്ങനെ !
കത്തിയുയർന്നു ...അലമുറയിട്ടു ഞാൻ പാഞ്ഞു കയറി
അധികാരക്കൊതി നിന്നെ കൊല്ലുമെന്ന്
ഞാൻ കിതച്ചു കൊണ്ട് ആവർത്തിച്ചു
ആര് കേൾക്കാൻ ..
എന്നെ ചേർത്തണക്കുകയും ഒന്നും സംഭവിക്കില്ലെന്നു
ചുംബനം കൊണ്ട് വാക്ക് നല്കുകയും ചെയ്തവൻ
പെണ്മയെ നിശബ്ദയാക്കി ..
കത്തി കുത്തിയിറങ്ങുമ്പോൾ രാജാവ്
മകളെ എന്നെന്നെ ദയനീയമായി നോക്കി
നിസ്സഹായ ഞാൻ
അവനെ പ്രിയനേ എന്ന് പ്രണയത്തോടെ പുല്കി
സിംഹാസനത്തിന്റെ സ്വർഗീയ വാതിലിൽ
ഉടലറിവിൽ വിഷം പുരണ്ട വീഞ്ഞ് പകർന്നു
ഹൃദയത്തിലേക്കൊരു കത്തി ..
പിടഞ്ഞു പിടഞ്ഞു

മാക്ബത്ത് !!!
ഇവിടെ പെണ്ണുണ്ട് ...
നീ കണ്ട രാഞിയല്ല
രാത്രികൾ പുകഞ്ഞു തീർക്കുന്ന ശെരിക്കുള്ള പെണ്ണ്!!!!

..
ആദില കബീർ

ആത്മാവിലൊരു മഴ

എന്‍റെ ആത്മാവിന്‍റെ ദാഹം 
അടയാളപ്പെടുത്താന്‍ മഴ പെയ്യുന്നു ...
ഓരോ തുള്ളിയിലും യുഗങ്ങളുടെ 
തണുപ്പ് ഒളിപ്പിച്ചു വെച്ചു കൊണ്ട് !
അടര്‍ന്നെന്റെ മൂര്‍ധാവിലൂടെ 
ഒലിച്ചിറങ്ങുമ്പോള്‍ ,മഴക്ക് 
അഭിലാഷത്തിന്റെ ഈര്‍പ്പം
പുണര്‍ന്നെന്നെ തണുപ്പിക്കുമ്പോള്‍
നിന്‍റെ പ്രണയത്തിന്‍റെ കരസ്പര്‍ശം
മഴ പാടിപ്പാടിയുറക്കുന്ന
രാത്രികളില്‍ ചിലമ്പിച്ച ശബ്ദങ്ങള്‍
"മഴ നനയാന്‍ കൂടെ വരുന്നോ ..."
കൊടുങ്കാറ്റ് വീശിയടിക്കുന്ന ഇരുളിന്‍റെ
രണ്ടാം യാമത്തില്‍ ...
എന്‍റെ മറുപടി ഉറങ്ങിക്കിടക്കുന്നു ..
പ്രിയനേ ......
മഴയാത്രകളില്‍ നിന്‍റെ സഹായാത്രികയാകാന്‍
മണല്‍കാട്ടിലും ഞാനുണ്ട് .....



....ആദില കബീര്‍

ഗസ്സ

ഗസ്സയിലെ ഗാഥകൾ എനിക്കറിയില്ല 
"ചത്ത "കുഞ്ഞുങ്ങളുടെ വെടിയുണ്ട കയറിയ 
കൊച്ചു തലച്ചോറുകൾ ഞാൻ കണ്ടിട്ടില്ല 
അതിർത്തി കെട്ടി തിരിച്ച യുദ്ധഭൂമികയിൽ 
എൻറെ വാപ്പയില്ല ...ആങ്ങളമാരില്ല 
നെഞ്ചിടിപ്പില്ലാത്ത ..
അമ്മിഞ്ഞ വറ്റാത്ത
അമ്മമാരുടെ മാറിൽ
കരഞ്ഞുണർത്താൻ കണ്ണീരു വീഴ്ത്തി വിറയ്ക്കുന്ന
പിഞ്ചു പുഷ്പങ്ങൾ എൻറെ കുഞ്ഞുങ്ങളല്ല ..!
എന്നാലും ...
ഇത് നമ്മുടെ മണ്ണല്ലേ
മതം വേലികെട്ടാത്ത
ആരാധനാലയം അനാഥരെ തീർക്കാത്ത
നമ്മുടെ മണ്ണ് ..
കത്തുന്ന ,ചോര തുപ്പുന്ന ,പിടയുന്ന ,
പുളയുന്ന തുളഞ്ഞ നെഞ്ചുള്ള
എൻറെ കുഞ്ഞു നക്ഷത്രങ്ങളേ ...........
മുന്നിൽ ഞാൻ ആരുമല്ലാതയല്ലോ
നിങ്ങൾക്കായി ഏറ്റു വാങ്ങാൻ
വെടിയുണ്ട കയറിയിറങ്ങാൻ
ഒരു ഹൃദയം പോലുമില്ലാത്തവൾ
മാപ്പ്.. മാപ്പ് ... ചോരക്കു ചുവപ്പുള്ള
മജ്ജക്ക് പോറൽ എൽക്കാത്ത
ഈ പ്രതികരണത്തൊഴിലാളികളുടെ
നാണംകെട്ട തോൽവി ....!!!! 




ആദില കബീർ

കുറ്റബോധം

പലതും അറിഞ്ഞത് വൈകിയാണ് ..
ഒരുപാട് വൈകി .
അന്ന് കൈ തരേണ്ട വേളയിൽ
കൈവിട്ടു പരിഹസിച്ചു പോയി ഇവളും ..
നോവേ .......
കുറ്റബോധത്തോടെയല്ലാത ആ
മുഖമോർക്കാൻ എനിക്കാകില്ലേ ഒരിക്കലും ...?!!!

ആദിനൊമ്പരം 

2014


സത്യം ..
ഞാന്‍ കരയുകയാണ് .
ഇവനെന്നെ ഇറുകെപ്പുണരുന്നു ..
വിട്ടുപോകരുതേയെന്ന്‍ വിതുമ്പുന്നു ..
പകര്‍ന്ന പ്രണയദിനങ്ങളുടെ 
തണുത്ത മധുരം അവസാനമായി
ചുണ്ടിലിറ്റിക്കുന്നു ..
ആട്ടിപ്പായിക്കാന്‍ ആഘോഷിക്കുന്നവരുടെ
അട്ടഹാസങ്ങളില്‍ അടിമുടി വിറക്കുന്നു ...
ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് കേഴുന്നു ..
നോവിച്ചതിനു നീറി നിറയുന്നു ...
ആയുസിന്‍റെ അവസാന നേരത്ത് നീയെന്നെ
ആശ്ലേഷിക്കരുത് ..
നീചയാണ് ഞാനും ..!
നിന്നെ മറന്ന് ..
മറ്റൊരുവന്‍റെ കാല്‍പെരുമാറ്റത്തിനായി
കാതോര്‍ത്ത് ..
നിനക്കുള്ള അന്ത്യചുംബനവും ലഹരിയാക്കി
ദിനരാത്രങ്ങള്‍ക്ക് പുതിയ വിലാസവുമായി
പുതു ജീവിതതത്തിനു പകിട്ട് തേടുന്ന
ദുരാഗ്രഹി ..!!!
............... ആദി വേദന ...

പിയാനോഗായകന്‍

പറഞ്ഞില്ലേ കൃഷ്ണാ ..
നീയാണു വിഷയം ..
അരൂപിയായ നീ ..
പിയാനോഗായകന്‍
 ..
ശലഭപ്രിയന്‍ ..
വലത്തേ മാറില്‍ വെയിലറിയാത്ത
കറുത്ത മറുകുള്ളവന്‍
വീഞ്ഞിന്‍റെ വീര്യമൊളിപ്പിച്ച
വിടര്‍ന്ന ചിരിയുള്ളവന്‍ ..
എന്‍റെ കിനാവിന്‍റെ കരിനീല
കടം കൊണ്ടവന്‍ ..!!!

.
.
.
.
ആദിരാധിക