പതിവിലും വൈകിയാണ് അവസാന പുസ്തകം വായിച്ചു തീര്‍ന്നത് . പൊതുവില്‍ സാഹിത്യവായന ചുരുങ്ങിയിട്ടുമുണ്ട് . ഒരുപാട് നാള്‍ മുന്‍പാണ് ,ഏതോ ഒരു മാസികയില്‍ വായനകുറിപ്പ് പോലെ 'ചാവുനിലം' എന്ന നോവല്‍ പരിചയപ്പെട്ടത് . തീക്ഷ്ണമായ ഭാഷയില്‍ പുസ്തകത്തെ പരിചയപ്പെടുത്തിയിരുന്ന ആ കുറിപ്പ് കണ്ടപ്പോ നിര്‍ബന്ധമായും ഇത് വായിക്കണമെന്ന് കുറിച്ചു വെച്ചു .ഒരാഴ്ച മുന്‍പ് യുണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്ന് അബദ്ധത്തിൽ കണ്ടെടുത്തു. വൈകുന്നേരങ്ങളില്‍ അല്പാൽപമായി നുണഞ്ഞു തീര്‍ത്തു .
മുൻപ് അറിയുന്ന, ചിലപ്പോഴൊക്കെ തീര്‍ത്തും അറിയാത്ത ഒരിടത്ത് ഒറ്റക്ക് എത്തിയത് പോലെ ഒരു വായന . പരമ്പരകളുടെ കഥ അടുക്കിയും വലിച്ചു വാരിയും നിഗൂഡമായ ഏതോ ഒരു ക്രമത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നു.
തയ്യല്‍കാരന്‍ മിഖേലാശന്‍ പാഴ്നിലത്തെ ഭയപ്പാടുകള്‍ മറികടന്ന്‍ മെരുക്കിയെടുത്തതിൻറെ പാപഫലം തലമുറകളിലൂടെ കൈമാറി ഇനാശുവിലും ആനിയിലും എത്തി ചിതറിയ കഥ .അനിവാര്യമായ ദുരന്തങ്ങളുടെ മണിമുഴങ്ങുന്ന തുരുത്തിലെ പള്ളി.ആ ദേവാലയത്തിന്‍റെ തണുപ്പിലമര്‍ന്ന്‍ പാപികളുടെ പറുദീസയായ തുരുത്തിനെ സ്നേഹിച്ചു പരിപാലിക്കുന്ന യോനസച്ചന്‍. മിഖേലാശാന്‍ മറിയത്തിനു മാറി മാറി വര്‍ണ്ണ രാത്രികളില്‍ സ്നേഹപൂര്‍വ്വം സമ്മാനിച്ച് കടന്നു കളഞ്ഞ മൂന്ന്‍ മക്കള്‍ . പേറു, ഈശി , ബാര്‍ബര . ഈശിയുടെ നനഞ്ഞ അനാഥമായ മരണത്തില്‍ നിന്നാണ് ചാവുനിലം തുടങ്ങിയത്. ഈശിയിലൂടെ പ്ലമേനയും അനത്താസിയും അംബ്രോസും അഗ്നീസയും കത്രീനത്താത്തിയും റജീനച്ചൂചിയും മാലഹ റപ്പയും ലോപ്പസ് സായുവുമൊക്കെ കടന്നിറങ്ങി പോയി.
മറ്റൊരാളോട് വിവരിക്കാന്‍ തക്ക നിസാരമല്ല ചാവുനിലത്തിലെ കഥകള്‍ . രതിയും വിദ്വേഷവും പാപവും അത്ഭുതങ്ങളും നിസാരതകളും കൊണ്ട് അത് ജീര്‍ണിച്ചിരിക്കുന്നു. തുരുത്തില്‍ നിന്ന് തെറിച്ചു പോയ പാഴ്നിലത്തിലെ കുഷ്ടം പിടിച്ച തണുത്ത വലിയ വീട്ടിലേക്കു അതടഞ്ഞു കിടക്കുന്നു. ചലവും മലവും ശുക്ലവും വീണ പറമ്പുകള്‍ കൊണ്ട് അത് പ്രേതാബാധയേറ്റിരിക്കുന്നു.
കഥ പറയുന്നില്ല. പേരുകള്‍ പോലെ മനുഷ്യരും പെട്ടെന്ന്‍ വായനക്കാര്‍ക്ക് വഴങ്ങിക്കിട്ടാത്ത പ്രകൃതക്കാരാണ്. ചാവുനിലത്തിന്റെ അകത്താളുകള്‍ കടന്നാല്‍ പുറത്തിറങ്ങാന്‍ പ്രയാസവുമാണ്.കൊച്ചിയുടെ അഴുകിയ പഴയ മുഖം ,അതിനുള്ളിലും കെടാത്ത നിഷ്കളങ്കത. ആധുനികതക്ക് നിരക്കാത്ത സദാചാര മൂല്യങ്ങള്‍. മനുഷ്യര്‍ മനുഷ്യരായി തന്നെ അഴിഞ്ഞുലയുന്ന നിസാരതകള്‍ ,നിസ്സംഗതകള്‍ ,നിസ്സഹായതകള്‍ . ചാവുനിലം വായിക്കുന്നതിനു മുൻപ് ഫ്രാന്‍സിസ് ഇട്ടിക്കോരയൊക്കെ വായിച്ചിരുന്നത് കൊണ്ടാകണം, പുതിയ നോവലുകളുടെ ആദ്യ വായനയുണ്ടാക്കുന്ന ഭാഷയിലെയും ഭാവുകത്വതിലെയും പ്രമേയത്തിലെയും അസാധാരണത്വം ഞെട്ടലായി പരിണാമപ്പെടാതിരുന്നത്. മലയാള നോവല്‍ പുതിയ വഴിയിലാണ്. പരീക്ഷണത്തിന്റെതും പ്രാദേശികതയുടെതുമായ വഴിയില്‍ .
ഓരോ നാടിനും എത്ര വ്യത്യസ്തമായ കഥകളാണ് പറയാനുണ്ടാവുക .. എത്ര തരം മനുഷ്യരെയാണ് പരിചയപ്പെടുത്താനുണ്ടാവുക . അവ കണ്ടെടുക്കാനുള്ള തിരക്കിലാണ് എഴുത്തുകാര്‍ എന്ന് തോന്നും ഇവ വായിക്കുമ്പോ .. എനിക്ക് മാത്രം തോന്നുന്നതാകുമോ എന്ന് ധാരണയില്ല ,എങ്കിലും ജ്യേഷ്ഠൻഫ്രാന്‍സിസ് നൊരോണയുടെയും ചങ്ങാതി ആന്റോ സാബിന്റെയും വാക്കുകള്‍ ഇതേ വഴിയില്‍ തന്നയല്ലേ സഞ്ചരിക്കുന്നത് എന്ന് ശങ്കിച്ചു..
തഴയപ്പെട്ടവയെ കഥയായി പരുവപ്പെടുത്തുന്ന പി.എഫ് മാത്യൂസെന്ന നോവലിസ്റ്റില്‍ കൗതുകം കിളിര്‍ത്തു. മറ്റൊരു വായനക്കുള്ള ഇന്ധനമാകാന്‍ പാഴ്നിലത്തിലെ ശവങ്ങളുടെ ഉറഞ്ഞ ഗന്ധത്തിനാകും എന്ന ഭയാനകമായ പ്രത്യാശയില്‍ ....
ആദിവായന
No comments:
Post a Comment