Thursday 11 December 2014

ഒന്ന്‍ സമാധാനിക്കൂ ..


ഇല്ലില്ല കാലമായില്ലെന്‍റെ ലോകമേ ..
പാട്ട് ഞാന്‍ പാടിത്തുടങ്ങിയില്ല ..
എന്‍റെ വാക്കിന്നു വായ്ക്കരികുത്തുമായി 
കാത്തു നീ
നില്‍ക്കുവാന്‍ കാലമായില്ല ..!!!
താളം പിടിക്കാന്‍ ഒരുങ്ങട്ടെയെന്നിട്ട്
താടനം നീ തുടങ്ങീടു ..
നാവൊന്നു നേരെ നിവര്‍ത്തട്ടെ ഞാനൊന്ന്‍
നാവറുത്തീടാന്‍ ..അടങ്ങ്‌ !!!
ചെവിക്കായം പിടിച്ചിട്ടടഞ്ഞു പൊയ്പോയൊരാ
കാതൊന്നു കുത്തി തുറക്ക് ..
മാറാല പറ്റിപ്പിടിച്ചൊരാക്കണ്ണടക്കാലില്‍
പിടിച്ചേ തുടയ്ക്ക് !
പല്ലിന്‍റെയെണ്ണം തികച്ചുള്ള വായൊന്നു
തെല്ലൊന്നു പൊത്തിപ്പിടിക്ക്
കാളയെങ്ങാണ്ടൊന്നു പെറ്റെന്നു കേക്കുമ്പോ -
ഴോടാതെ കാലൊന്നുറയ്ക്ക് ..
ഞാനൊന്ന് പാടിത്തുടങ്ങട്ടെയെന്നിട്ട്
വാളൊന്നു വീശിത്തകര്‍ക്ക്
കാണാതെ കേള്‍ക്കാതെ കാര്യം ഗ്രഹിക്കാതെ
ചാടിപ്പുറപ്പെട്ടു പോയാല്‍
കൈവിട്ട ബുദ്ധിയേതാനയ്ക്ക് പോലു -
മിന്ന,ന്ന്യായ മായുള്ള സ്വത്ത് ..!!!
...........ആദിബോധം

പരിണാമം

ഈ പൂവ് വിടരുമ്പോള്‍ ..
ആ പൂമ്പാറ്റ
ചിറകു വിടര്‍ത്തുന്നു ..!!!
അവന്‍ പറന്നടുക്കുമ്പോള്‍ ..
അവളൊരു പുതിയ പെണ്ണാകുന്നു ..!!!

കാത്തിരിപ്പ്

ചിലര്‍ ഇങ്ങനെയാണ് ...
ഉറങ്ങുന്ന നേരത്ത് കടന്നു വരും
ഉണര്‍ത്താതെ കിനാവില്‍ വലിഞ്ഞു കയറും
നനഞ്ഞു കുതിര്‍ന്ന മധുരങ്ങള്‍ ചുണ്ടില്‍ പുരട്ടും
സ്വാദറിയും മുന്‍പ് കടന്നു കളയും .
ഞാനോ ..????
അടുത്ത രാത്രിയാകാന്‍
വീണ്ടും കാത്തിരിക്കും..
സ്വപ്നം കാണാന്‍ .. ഒന്നുറങ്ങാന്‍ ..!!!
ആദില കബീര്‍  

പൊഴിഞ്ഞു പൊഴിഞ്ഞ് ...

പ്രകൃതി പ്രണയിക്കുന്നത് പൊഴിഞ്ഞു പൊഴിഞ്ഞാണത്രെ..
മഴ പൊഴിച്ച്.. മഞ്ഞു പൊഴിച്ച് 
നിലാവും നിഴലും പൊഴിച്ച് 
ഇലയും പൂവും പൊഴിച്ച് 
തനുവും തണലും കട്ടെടുത്ത് 
പ്രകൃതി പ്രണയിക്കുന്നത് എന്നെയാണത്രേ ....
ഈ രാത്രി പൊഴിഞ്ഞു വീഴട്ടെ ..
നക്ഷത്രക്കുപ്പികള്‍ ചിതറി വീഴട്ടെ
.. എന്നെ മഞ്ഞ് പൊഴിഞ്ഞു പുണരട്ടെ ...!!!!!
...................................ആദിവര്‍ണങ്ങള്‍ 

Wednesday 15 October 2014

അരുതേ

വലിച്ചെറിയുന്ന സൗഹൃദങ്ങൾ 
മലമ്പാമ്പിനെ പോലെയാണ് 
സ്വപ്നങ്ങളിൽ കടന്നു വരും 
ഇഴഞ്ഞു കയറി ചുറ്റി വരിക്കും 
ശ്വാസം പകച്ചു പോകും 
അപ്പോഴും സമാധാനമെന്ന് ഞാൻ കരയുന്നുണ്ടാകും .
വെറുക്കപ്പെടാൻ ചമച്ച കഥകൾ
എന്റെ നഷ്ടത്തെ നോക്കി പല്ലിളിക്കും
ഞാൻ പിടഞ്ഞു പിടഞ്ഞു തീരുമ്പോഴും
നീ രക്ഷപെട്ടതിൽ കളങ്കമില്ലാത്ത സന്തോഷം ..
നിഷ്കളങ്കയായ എന്നെ നിനക്കറിയും
എന്റെ നിഷ്കളങ്കത കണ്ടെത്തിയ കാപട്യം
നീ എന്തേ തിരിച്ചറിയുന്നില്ല ...
സുഹൃത്തേ ....നാമിപ്പോൾ രണ്ടു ധ്രുവങ്ങളിൽ
കാണാതെ കണ്ടവർ ,കണ്ടാലറിയാത്തവരായ്
എങ്കിലും നീയൊരു മലമ്പാമ്പിനെ പോലെ
എന്നെ ച്ചുറ്റി വരിയരുതേ ..
എന്റെ ഹൃദയത്തെ ചവിട്ടി അരയ്ക്കരുതേ .....
ആദില

അച്ഛന്‍

എൻറെ ചിരിയുടെ രഹസ്യം.. 
വാക്കിൻറെ വിങ്ങൽ ..
നോക്കിലെ കൊഞ്ചൽ ..
പാട്ടിന്റെ ഈണം ..
എന്റെ ...
കണ്ണീരിന്റെ നനവ്.., കവിതയുടെ നിനവ്..
അക്കമില്ലാതെ എന്നെ അറിഞ്ഞ
സത്യം....!!!
ആഴങ്ങളിൽ എന്നെ നെഞ്ചോടു ചേർത്ത് നീന്തുന്ന
ആഗ്രഹങ്ങളെ എനിക്കായ് കുരുതി വെക്കുന്ന
എൻറെ പുണ്യം ..
അച്ഛൻ എന്നലാതെ മറ്റെന്തു പേരുണ്ട്
എന്റെ നന്മക്ക്..!

സദാചാരത്തിന്റെ സഹയാത്രികരേ ...

സദാചാരത്തിന്‍റെ സഹയാത്രികരേ ..
സദയം ക്ഷമിക്കുക ..
പാതിക്ക് പര്‍ദ്ദ സമ്മാനിച്ച്‌
ബുര്‍ഖക്കണ്ണിലൂടെ  ലോകം കാണിച്ച്
കാബറ കാണാന്‍ ഇരുട്ടില്‍
കണ്ണ് ചിമ്മുന്നവരേ ...
നിങ്ങളും ക്ഷമിക്കുക ..
ധീരഘോരം ഉച്ചഭാഷിണി തുപ്പി നാറ്റിക്കുന്നവരേ
ദയവായ് പൊറുക്കുക ..
എന്‍റെ പേനക്ക് കണ്ണില്ല ,
കണ്ണില്‍ പണ്ട് തൊട്ടേ ചോരയില്ല
എഴുതാനാണെങ്കില്‍ മാന്യമായ ഭാഷയുമില്ല
ഊരുവിലക്ക്‌ എനിക്ക് പുത്തരിയല്ല
ഊറ്റം കൊള്ളാന്‍ കൊട്ടേഷന്‍ കൂട്ടുകാരില്ല
പക്ഷേ നാവും നേരുമുള്ള
തലയില്‍ തലച്ചോറുള്ള
തലമുറ ഒന്ന്‍ എന്‍റെ കൂടെയുണ്ട് ..!!!!
കരുതിയിരിക്കുക ...എന്‍റെ കയ്യില്‍ വിലങ്ങു വീണാലും
എന്‍റെ കരളു ചോര തുപ്പും
കരളു ചീഞ്ഞാലും അക്ഷരം കടല്‍ ക്ഷോഭം തീര്‍ക്കും
പെണ്ണെഴുത്തല്ല സുഹൃത്തേ ...
കണ്ണെഴുത്താണെന്റെ കവിത ..!!!! 

ആദില കബീര്‍ .. 
L

പച്ച

ഹേയ് ....
പച്ചക്ക് സംവാദം കൊഴുപ്പിക്കുന്ന വിഡ്ഢികളെ 
പച്ച പാർട്ടിയല്ല 
ജീവൻറെ നിറമാണത് 
പച്ചപ്പുല്ലും ...പച്ചക്കാടുകളും ,പച്ചിലയും 
പവിഴപ്പുറ്റും പച്ചക്കുളവും പച്ചക്കുതിരയും
പച്ചമണ്ണും പച്ചമനുഷ്യനും
...
രാഷ്ട്രീയം .. പൗരബോധം
വർഗീയം ..വർഗബോധം
പച്ചക്ക് മേൽ താണ്ഡവം തുള്ളുന്ന വിവരക്കേടുകൾ ..
മാനമില്ലേ ... അല്ലെങ്കിൽ മാനക്കേടെങ്കിലും ???
നിൻറെ ചോരക്കു ചുകപ്പ് ..
നീ കമ്മ്യുണിസ്ടോ ....????
മനുഷ്യനാകണം ...
വിവരമില്ലെങ്കിൽ , വായ പൂട്ടണം
പച്ച ..വെള്ള ...കാവി ....ത്രിവർണ പതാക
പച്ച +നീല +ചോപ്പ് =വെള്ള =സമാധാനം ...!!! 


"ആദില കബീർ "

കവി


കടിഞ്ഞാണിട്ട ചിന്തകൾ 
കയറു പൊട്ടിക്കുന്ന നേരം 
കവിത ജനിക്കുന്നു ..
കവിയുടെ വഴിയിൽ
കാലം കണ്ടിട്ടില്ലാത്ത
കറുത്ത കരങ്ങൾ
കവിയുടെ കാതിൽ ആരും കേൾക്കാത്ത
കൊടുങ്കാറ്റിന്റെ കുത്തൊഴുക്കുകൾ
കാതങ്ങൾക്കപ്പുറം കരയുന്ന
കാണാത്ത നോവിൻറെ ഈടുവെപ്പുകൾ
കവി കാല്പനിക ഭ്രാന്തിൻറെ
കരുണക്കടൽ പോലും
കണ്ണീരിനു പഞ്ഞമില്ലാത്ത
കാലാതിവർത്തി
കവി ആരാകണം എന്താകണം
കവിത കാണാത്ത കലാകാരുടെ
കഴമ്പുള്ള ചർച്ചകൾ ..!!!
കുഴഞ്ഞല്ലോ ഞാൻ ......
കൂട്ടിൽ കെട്ടിയിട്ട് മുട്ടയിടാൻ
കുത്തിവെക്കുന്ന കൊഴിയല്ല കവി
കോപ്രായത്തിന് താളമിടാൻ
കോക്രി കാട്ടുന്ന കപിയുമല്ല
കണ്ണുള്ളവരേ കാണാതിരിക്കുക ..
കാതിനു ശേഷിയുള്ളവരേ ചെവിയടക്കുക ..
കാറ്റും കവിയും സല്ലപിക്കട്ടെ സ്വൈര്യമായി
...............ആദില കബീർ

പവിഴമരം

അന്ന് എനിക്ക് 10 വയസ് ...അനിയത്തിക്കുട്ടിക്ക് നാലും ..! വീടിൻറെ പണി നടക്കുന്ന സമയം ,എക്സ്റ്റെൻഷൻ ആണ് ...24 മണിക്കൂറും സിമന്റും പെയ്ന്റുമായി വീട് അവതാളത്തിലാണ് ..ഉമ്മിക്ക് എപ്പോഴും തിരക്കാണ് ,പണിക്കാർക്ക് രാവിലെയും ഉച്ചക്കും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ .പത്തു വയസുകാരിയും നാല് വയസുകാരിയും കഴിയും പോലെ അകവും പുറവും ഓടിച്ചാടി നടന്ന് ഉമ്മിയെ സഹായിച്ചു പോന്നു ..ഒരു ദിവസം ഉമ്മി നട്ടുച്ചക്ക് അലമാരി ഒതുക്കുമ്പോൾ ഭംഗിയുള്ളൊരു ചെപ്പ് എടുത്തുകാട്ടി ..വിവാഹം കഴിഞ്ഞ ഇടയ്ക്കെന്നോ വാപ്പി വാങ്ങിക്കൊടുത്ത പളുപളാ മിനുങ്ങുന്ന കല്ലാണ് ... വിലയുള്ളത് .ഇളം നീല നിറം ..ജോലി സ്ഥിരപ്പെടുമ്പോൾ മാലയിൽ കെട്ടിക്കാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് കക്ഷി ..ഉച്ചമയക്കത്തിനായി ഉമ്മി മുറിയിലേക്ക് പോയ നേരത്താണ് എനിക്കാ ബുദ്ധി ഉദിച്ചത് .. പാവം ഉമ്മി ഒരു കല്ല്‌ കൊണ്ട് എന്ത് ചെയ്യാനാ ..അടിമുടി കല്ല്‌ കോർത്തൊരു മാല കൊടുക്കണം ഉമ്മിക്ക് ..വൈകിയില്ല ആലിക്കുട്ടിയെ വിളിച്ച് പുതിയതായി പണിയുന്ന മുറിയിലേക്ക് പോയി .അവിടെ താഴെ പൂഴിയാണ് ..അലമാരി തുറന്നു നിശബ്ദമായി ചെപ്പെടുത്ത് നീലക്കല്ല് പുറത്തെടുത്തു ..പുത്തൻ മുറിയിലെ പൂഴി മണ്ണിൽ കുഴിയുണ്ടാക്കി കല്ല്‌ സുരക്ഷിതമായി കുഴിച്ചിട്ടു ..അത് പോരല്ലോ ..വേഗം വളരണം ..ചിരട്ടയിൽ വെള്ളവും ബയോഗ്യാസിലെ സ്ലറിയും മുറിക്കുള്ളിൽ കൊണ്ടൊഴിച്ചു ...നിർവൃതി ..നീലക്കല്ല് പിടിക്കുന്ന കുഞ്ഞി മരത്തിനെ സ്വപ്നം കണ്ട് ഞങ്ങൾ പരസ്പരം നോക്കി നോക്കി ചിരിച്ചു ..ഉറങ്ങിക്കിടന്ന ഉമ്മിയെ വിളിച്ചു വലിച്ചു കൊണ്ട് വന്നു "വിത്ത് "നട്ടിടം കാണിച്ച നേരം...പാവം നെഞ്ചത്ത് കൈ വെച്ച് എൻറെ പൊന്നു മോളെ എന്ന് വിളിച്ച വിളി.......!!!!! ഓർമയിൽ എൻറെ കുട്ടിക്കാലം .....!!! കുഞ്ഞാദി

കൂട്ടുകാരി

കൂട്ടുകാരി
***************
ഓമനിക്കാൻ എൻറെ ഓർമയിൽ പോലുമെൻ
ഓമലേ നിൻ മുഖചന്തമില്ല
ഓരോ വസന്തവും കൈ വിട്ടു പോയ പോൽ 
നീയും കടന്നു പോയി എത്ര മുൻപേ
നാടിൻറെ നേരുള്ള പെണ്ണായിരുന്നു നീ
നാണം തുടുക്കുന്ന കണ്‍കളുള്ളോൾ
നിന്നിൽ ചുരിങ്ങിയോൾ ,നീയെന്ന നന്മയെ
നിന്റേതു മാത്രമായി കാത്തു വെച്ചോൾ
പണ്ടേ കളിച്ചു നാം ഒന്നിച്ചു തന്നെ;യെൻ
പാതിയും നീ തന്നെ ആയിരുന്നു
പിച്ചിയും മാന്തിയും കൊഞ്ഞനം കാട്ടി നാം
പിച്ചകപ്പൂക്കൾക്ക് വാശി വെച്ചു
എന്തേ മലർപൊയ്ക കണ്ടൊരാ മാത്രയിൽ
എന്നെ തനിച്ചാക്കി നീ ഇറങ്ങി
എത്രയോ നേരമാ നീരിന്റെ തീരത്ത്
എൻറെ പൊന്നാതിരേ ഞാൻ കരഞ്ഞു
പിച്ചകപ്പൂവിനായി തള്ളി ഞാനിട്ടതെന്നപ്പോഴേ
പാടി പറഞ്ഞു കേട്ടു
പൂവെനിക്കേകിടാൻ നീയെന്നെയൊരത്ത്
പാറാവ്‌ നിർത്തുന്നതാരു കാണാൻ
എന്നിട്ടുമാതിരേ ഞാനിപ്പോഴും രാത്രി
എന്നെപ്പുണർന്നീടിൽ നിന്നെയോർക്കും
എപ്പൊഴെത്തും കാലിനൊരത്തു നീയെൻറെ
ചങ്ങലക്കെട്ടൊന്നു പൊട്ടിച്ചിടാൻ ..!!!!

ആദില കബീര്‍ 

ആദിക്കുട

തണലു തേടി ഞാൻ തളർന്നു വീണത് 
വേരറ്റു വീഴാൻ വെമ്പുന്ന 
വരണ്ട പച്ചയുടെ മേലാണ് .
മഴക്ക് വേണ്ടി കേണത്
ദാഹിച്ചു മരിച്ച ദൈവത്തിൻറെ
ദരിദ്ര സിംഹസനത്തോടും ...
എനിക്കൊരു കുട വേണം
ഹൃദയം കരിച്ചു കളയുന്ന
തീ വെയിലിനെ
തണലെന്ന് വിളിക്കാൻ .
എനിക്കൊരു കുട വേണം...
നിറഞ്ഞു പെയ്യുന്ന മഴയിൽ
നെഞ്ചോടു ചേർത്ത് പിടിക്കാൻ
ഒരു കുട ... സ്നേഹത്തിൻറെ കുട
കാറ്റിൽ പറന്നു പോകാത്ത
എന്നെ പൊതിഞ്ഞു പുൽകുന്ന
ആദിക്കുട

മധുരം

കളഞ്ഞു പോയെന്നു കരള് കരുതിയൊരു
കൽക്കണ്ട് കഷ്ണം കയ്യിൽ കിട്ടി
പഴയ മധുരം ...
എന്നാലും
അലുത്തലുത്ത് ഇല്ലാതായ പോലെ ..!!!
ആദി

ഓര്‍മ

ഓർമ്മ പുഴയാണ് .....!!!!
ഒഴുക്ക് നിലച്ച് ..അഴുക്കടിഞ്ഞ് 
അഴുകാതെ കെട്ടിക്കിടക്കുന്ന പുഴ
ചിലപ്പോൾ ...
മഴപോലെയിന്നലെകൾ പെയ്യും.
വരണ്ട ചാലുകൾക്ക് മിടിപ്പ് നൽകും
ചലനം തീർക്കും .
അല്ലെങ്കിലൊരു പേമാരിയിൽ
കുത്തിയൊലിച്ചു കുതിച്ചു
കണ്ണീരു പോലെ ...
ഓർമ്മ പുഴയാണ്
പാറക്കൂട്ടത്തിലും മുള്ളുകളിലും പിന്നെയും പിന്നെയുമൊഴുകി
പതം വരുത്തി വെള്ളാരംകല്ലാക്കുന്ന മന്ത്രവാദി .
അടിത്തട്ടിൽ അസ്ഥികൂടങ്ങൾ ഒളിപ്പിച്ച്
പവിഴപ്പുറ്റെന്നു ചൊടിക്കുന്ന നാട്യക്കാരി ..
ചിറകെട്ടാൻ നിന്ന്കൊടുക്കാതെ ഓടിത്തോൽക്കുന്ന ,
ചിരിച്ചു ചിരിച്ചു കരയുന്ന ,
ചുഴിയും , ചതിയുമോർത്തുവെക്കുന്ന പ്രതികാരി .
ഓർമ പുഴയാണ്
ജീവിക്കുന്നുവെന്ന് സ്വയം മറന്നവർക്ക്
ജീവനുണ്ടെന്നു സാക്ഷ്യം നൽകുന്ന
ജലരേഖ ..!!!!
ആദില കബീർ

രാത്രിചിത്രം

പ്രിയനേ ..
ഈ നിശബ്ദയാമങ്ങളിൽ 
എല്ലാവരുമുറങ്ങട്ടെ ..
നമുക്കുണർന്നിരിക്കാം ...!
നിലാവിനാൽ നാണം മറച്ച് ,
നക്ഷത്രപ്പൊട്ടു തൊട്ട് ,
ആകാശത്തിൻറെ ഇരുണ്ട താളുകളിൽ
മഴവില്ലു ചാലിച്ചു നിൻറെ ചിത്രമെഴുതാം .
പരിഭ്രമിക്കാതെ വരിക..
ആരും കാണാതെ നിൻറെ അരളിപ്പൂക്കളിൽ
ഞാൻ ചുവന്ന ചായം പകരാം .
കണ്ണിണകളിൽ എൻറെ കരിമഷിയാൽ
കറുപ്പു പകരാം ...
പ്രണയം പുരണ്ട നിൻറെ കവിൾപൂവിനെ
വിരൽതുമ്പിനാൽ തഴുകിയുണർത്താം ..!
അധികം ചാലിച്ച തുള്ളികൾ
അധരത്താൽ ഒപ്പിയെടുക്കാം ..
ഈ രാത്രി ...
പേ പിടിച്ച പേമാരി പെയ്യാതിരുന്നെങ്കിൽ ..
നീയൊലിച്ചു പോകാതെ.. ,പടരാതെ
ഇരുട്ടിൻറെ നിറങ്ങാളായെങ്കിൽ ..
വിരലറ്റത്തു നീയാണ്..
നിൻറെ തണുപ്പാണ്..
നീ വാടാത്ത വസന്തം
വറ്റാത്ത പ്രണയം ..!!!! ആദിരാത്രി

നോവ്

പലതും അറിഞ്ഞത് വൈകിയാണ് ..
ഒരുപാട് വൈകി .
അന്ന് കൈ തരേണ്ട വേളയിൽ
കൈവിട്ടു പരിഹസിച്ചു പോയി ഇവളും ..
നോവേ .......
കുറ്റബോധത്തോടെയല്ലാത ആ
മുഖമോർക്കാൻ എനിക്കാകില്ലേ ഒരിക്കലും ...?!!!

ആദില കബീർ

നരികള്‍

നടുറോഡിൽ
രണ്ട് ശവങ്ങൾ !
ഒന്നൊരു നായുടേത് ..
പിന്നെയൊന്ന് എന്റേത് .
മൂക്ക് പൊത്തി
നെറ്റി ചുളിച്ച്
നഗരസഭയെ നാല് തെറി വിളിച്ച്
നല്ല നടപ്പുകാർ കടന്നുപോയി ..
അരികെ നായകൾ മോങ്ങുന്ന രോദനം
എനിക്കരികെ ...
നരനില്ല ..
നരികൾ ... !!!
നരികൾ .....,
നാഗരികതയുടെ ദത്തു സന്തതികൾ!!!
ആദില കബീർ

സദാചാരം എന്ന് ശബദിച്ചാൽ അരിയണം ചീഞ്ഞ നാവുകൾ ..!!!

അറപ്പ് തോന്നുന്നു ഈ വ്യവസ്ഥിതികളോട് . മാധ്യമധർമ്മം വാ തോരാതെ പ്രസംഗിക്കുകയും ..സാധാരണക്കാരന്റെ സദാചാര ബോധത്തിൽ വിലപിക്കുകയും ..കാണാത്ത കാഴ്ചകൾ നേരോടെ,നിർഭയം ,നിരന്തരം വിളമ്പുകയും ചെയ്യുന്ന മാധ്യമ രാജാക്കന്മാർ റേറ്റിങ്ങ് കൂട്ടി റെക്കോർഡ്‌ സ്ഥാപിക്കാൻ തരംതാണ "അശ്ലീലം "പരസ്യം ചെയ്യുന്നത് ... ഇതിലും ഭേദം ചുവന്ന തെരുവുകളിൽ മാംസം വിൽക്കുന്നവരോട് ജീവിത കഥയുടെ നൊമ്പരം തിരക്കുന്നതല്ലേ ...?? അവരുടെ കണ്ണീരോട് ചേർന്ന് വിതുമ്പുന്നതാകും കോമാളിത്തരം കണ്ടു വാ പൊത്തി ചിരിക്കുന്നതിലും ഭേദം ..!!! സദാചാരം എന്ന് ശബദിച്ചാൽ അരിയണം ചീഞ്ഞ നാവുകൾ ..!!!

ഗതികേട്

കലാലയ ചര്‍ച്ചകള്‍ കഴമ്പില്ലാതെ കോമാളിത്തരം മാത്രമാകുന്നത് വേദനയോടെ നോക്കി നില്‍ക്കുന്നൊരു വിദ്യാര്‍ഥി എന്ന നിലയില്‍ .... ഞാന്‍ സെമെസ്ടര്‍ സമ്പ്രദായത്തോടുള്ള കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തുകയാണ് .സമയം കിട്ടാനില്ലെന്ന പരാതി ..!!!സര്‍ഗാത്മകതയും കലാലയരാഷ്ട്രീയവും കണികാണിക്കാത്ത യന്ത്രങ്ങളായി പോകുന്നു ഞങ്ങള്‍ .വാര്‍ഷിക പദ്ധതിയും ഗ്രേഡിങ്ങ് സംവിധാനവും സമന്വയിപ്പിച്ച് ഒരു നയത്തിന് സാധ്യതയില്ലേ ..?? നഷ്ടമാകുന്ന ഞങ്ങളുടെ കലാലയവരകള്‍ക്ക് ആര് വര്‍ണം പകരും !!! ന്യു ജെനറേഷന്‍ എന്ന പേരില്‍ അടച്ചാക്ഷേപിക്കുന്നവരേ ...ഞങ്ങള്‍ക്ക് നഷ്ടമായ ഇടങ്ങള്‍ തിരികെ നല്‍കുക ... പറക്കാന്‍ ആകാശം വിട്ടു തരിക ..കെട്ടിയിട്ട ചിറകുകള്‍ക്ക് മോക്ഷമേകുക ..

മന്ത്രവധം

വലംപിരിശംഖും ,കാന്തമാലയും .. ജന്മനക്ഷതക്കല്ലും ..ഹോ !!! വിശ്വാസം വില്‍ക്കുന്ന കാലം.. പറഞ്ഞിട്ട് കാര്യില്ല ..കല്യാണ്‍ ജുവലറി പറഞ്ഞു പഠിപ്പിച്ചിരിക്കയല്ലേ ആ പറഞ്ഞ വിശ്വാസമാണ് എല്ലാമെല്ലാം എന്ന്‍.. !
എന്നാലും നുമ്മടെ പഹയന്‍ വൈക്കത്തെ സുല്‍ത്താന്‍ പറഞ്ഞ പോലെ .. "ബക്കറ്റും വെള്ളോം കൊണ്ട് കക്കൂസില്‍ പോകുന്ന ദൈവങ്ങളെ കുറിച്ചു ഓര്‍ക്കാനും കൂടി വയ്യ..  ഈ ജെനറല്‍ ട്രെന്‍ഡ് വെച്ചിട്ട് ഞാനും തുടങ്ങ്യാലോ എന്നാലോചിക്ക്യാ ആഭിചാരമോ ആള്‍ദൈവമോ ..സാധ്യതയുണ്ടല്ലോ ...സ്വാമിനി :ആദിലാനന്ദതിരുവടിമോള്‍ 
ഓഹ് ..പിന്നിപ്പോ മന്ത്രവാദമല്ലല്ലോ ല്ലേ ..മന്ത്രവധം !!!! ന്‍റെ വിവേകാനന്ദാ ...കേരളം ഇപ്പഴും പണ്ടത്തെ പോലെ തന്നുണ്ട്ട്ടാ ... 

Sunday 21 September 2014

ഇഷ്ടികക്കൂട്ടിലെ കിളി .

തിളച്ച തലച്ചോറിൽ
അഗ്നി പർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോഴും
ഞാനൊരു മഴമേഘമായി പെയ്യുമായിരുന്നു ...
ഹൃദയം വിയർത്ത് പൊള്ളി അടരുമ്പോഴും
തണുപ്പിൽ വിറക്കുന്നെന്നു നുണ പറയുമായിരുന്നു !!!
ഇനി വയ്യ ...
സ്വപ്നങ്ങൾക്ക് മേൽ
നിഴൽ നാടകങ്ങളാണ് ...
കാഴ്ചകെട്ട കടവാവലിനെ പോലെ ..
ചിറകുടഞ്ഞ ഈയാമ്പാറ്റയെ പോലെ ..
പിടഞ്ഞൊടുങ്ങുന്ന ചിറകാണ്‌ എന്റേതും ....
ഇഷ്ടികക്കൂട്ടിലെ കിളി ... ,
ഇഷ്ടക്കാരില്ലാത്ത ഒറ്റക്കിളി !!!

.....ആദിക്കിളി

Wednesday 9 April 2014

നീലിമ പറയട്ടെ ..!!!


കരിനീല വാനം വിരിക്കുന്നു മേലെ
കവിതാർദ്രമേതോ  മഴത്തുള്ളികൾ
പറയാൻ മറന്നിട്ട പ്രണയമേ നീയെൻറെ
ഇടനെഞ്ചിലിനിയൊന്നു  പെയ്തു തീരൂ

എങ്ങോ  വിഷാദം തുളുമ്പുന്ന കാറ്റിന്റെ
ശ്വസത്തിലാകെയും പൊൻ  കിനാക്കൾ
നീലിമക്കിന്നു   ചൊല്ലുവാനായിരം
രാത്രി നോവിൻറെ  കാത്തിരിപ്പോർമകൾ

കൊച്ചു  മഞ്ചാടി ,നീലക്കുറിഞ്ഞികൾ..
തമ്മിലൊന്നിച്ച  കാറ്റാടി സന്ധ്യകൾ
നിന്റെ മാത്രമേന്നെത്രയോ വട്ടമാ
കണ്ണ് കാതോടു മന്ത്രിച്ച മാത്രകൾ

നീലിമേയെന്നൊരായിരം  വട്ടമെൻ
കണ്ണ്നീരിൻറെ കണ്ണാടിയായതും
നീല രക്തത്തിലാൽതറ തിണ്ണയിൽ
നീലിമക്കെന്നു ചലിച്ചു വെച്ചതും ..


ഓർമ ഓർമയാണൊക്കെയും നോവിൻറെ
തോഴിയാകുന്ന നീലിമക്കെപ്പൊഴും
ഭീരുവായ്‌  നഷ്ട സ്നേഹത്തെയിപ്പൊഴും
ഭാവിയോർക്കാതെ  പൂജിച്ചു പോകുവോൾ

പോക്ക് വെയിലിൻ നിഴൽ  പറ്റി നിന്നൊരാ
തൂക്കണാം   കിളിക്കൂടിന്റെ ചുള്ളികൾ..
നിന്റെ കൂടിന്നു  കൂട്ടിരുന്നീടുവാൻ
ആദ്യമെന്നെ ക്ഷണിച്ച മാന്തോപ്പുകൾ

ചോറ്റു  പാത്രത്തിനുള്ളിലെ കത്തുകൾ
ചൊദ്യമെല്ലാമൊളിപ്പിച്ച  ചിന്തുകൾ
ചോരയിറ്റിറ്റു  വീഴുന്ന നെറ്റിമേൽ
ചങ്കു പൊട്ടി ഞാനന്നിട്ട മുത്തുകൾ

വീണ്ടുമുണ്ടായ് നിറം കെട്ട സന്ധ്യകൾ
കാത്തിരിപ്പിൻറെ  കാണാത്ത തുള്ളികൾ
ഞാറ്റുവേല കിളിക്കൂട്ടമെത്രയോ
ഞാനറിഞ്ഞീല  പാറിപ്പറന്നു പോയ്

അമ്മ നോവിൻറെ  കണ്ണീരു കാണുവാൻ
പിന്നെ നീലിമാക്കല്ലലായ് ജീവനേ
അന്ന് ചേർന്നതീ സിന്ദൂരവർണമെൻ
നീ മുകർന്നൊരാം വേർപ്പിറ്റ  നെറ്റി മേൽ

എന്ത് നൽകുവാൻ ഉത്തരം നിന്റെയാ
നെഞ്ച് പൊട്ടുന്ന  ചോദ്യത്തിനിന്നിവൾ
നമ്മളിപ്പൊഴും സ്നേഹിക്കയല്ലയോ
രണ്ടിടങ്ങളിൽ രണ്ടായിയിങ്ങനെ ...
                                                                           adila kabeer


Tuesday 8 April 2014

ശലഭ മഴ

മഴ നനയാൻ വരുന്നോ ..
ശലഭ മഴ ..!
ഒന്ന് ..രണ്ട് ..മൂന്ന് ..
ശലഭത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു 
നമുക്കീ  മൈതാനിയിൽ 
മേലേക്ക് ..മേലേക്ക്..  നോക്കികിടക്കാം 
വസന്തം വർണമെറിയും പോലീ 
പൂമ്പാറ്റ മഴ നനഞ്ഞു ചിരിക്കാം ..
ചിറകിലെ ചായമിറ്റിച്ച് 
നനഞ്ഞു കുതിർന്നു പൂമ്പാറ്റകൾ 
പെയ്തിറങ്ങുന്നത് കാണാൻ 
എത്ര ചന്തം..!!!
മഴ കഴിയും  മുമ്പീ 
മഞ്ചാടി വഴിയിലൂടെ 
വെള്ളാരം കല്ലിന്റെ തണുപ്പറിഞ്ഞ് 
കൈ കോർത്ത് നമുക്കോടാം 

നീ ചിരിക്കുന്നു 
നിന്റെ കണ്ണിലും രണ്ട് ശലഭങ്ങൾ 
പെയ്തിറങ്ങുന്ന ശലഭങ്ങൾ..!!!

നമുക്കും പെയ്യാം..?
ചിറകു വിടർത്തി ശലഭങ്ങളായ് 
തെന്നിപ്പറന്ന് 
ഒടുവിൽ ..........
പെയ്ത്  തളരുമ്പോൾ 
ചിറകു കുഴഞ്ഞ്  മഞ്ചാടി വഴിയിൽ 
പ്രണയിച്ചു  ലയിക്കാം ..
ശലഭ തുള്ളികളായ് മണ്ണിൽ ഉറങ്ങാം..
ശലഭ മഴ ..ഇപ്പോഴും പെയ്യുന്നു ..!!!
ചിന്നി ചിന്നി !!!!!

കുടമുല്ല



ചില പൂക്കൾക്ക് നിറമാണുള്ളത്
ചിലതിനു നാണവും..
ഇനിയും ചില പൂക്കളുണ്ട്
സുഗന്ധം കൊണ്ട്
പ്രണയം തീർക്കുന്നവ..
വണ്ടിനു വിരുന്നൊരുക്കാൻ മാത്രം
വീണ്ടും ചിലർ..,
ആതിധേയപ്പൂക്കൾ..!
……………………..
…………………….
രാത്രി മഴയിൽ നനഞ്ഞൊട്ടിയ,
നിറം കെട്ട മണം മറന്ന
ഇതളടർന്ന
എന്റെ കുടമുല്ലക്ക്
ഇനിയെന്താണൊരു ശേഷക്രിയ…!!!
കരിമുട്ടു പൊട്ടിക്കാതെ
തുടുത്ത നറുമൊട്ടടർത്താതെ
നോറ്റിരുന്ന് ഞാൻ ഉറങ്ങവേ..
കൌതുകം സഹിയാഞ്ഞ്
കണ്ണ് തുറന്നവൾ വിടർന്നു പോയ്‌
………………………………..
അവകാശം പറയാൻ ഇനി ഞാനില്ല
എന്ത് കൊണ്ടോ
വിടർന്ന പൂവ് ….
കാത്തു വെച്ച ചെടിയുടെ അവകാശമാണ്..,
ചെടിയുടെ മാത്രം…!!!

“സൂര്യ’കാന്തി

അലസ സുരഭില ഗാത്രിയേ ശുഭ
മനസു കുളിർമയിലാക്കിയേ
ഉദയ കിരണനുദിച്ചു പൊങ്ങിയ
നവ നഭസ്സിതുണർന്നിതാ ..

തളിരുറഞ്ഞ മനോജ്ഞ മരതക
മലകളിവിടെ മയങ്ങവേ
കവിളിലൊരു നവ ചിരി പടർത്തി
കനക കാമുക സുന്ദരൻ!

പ്രേമ ഭാവമുണർന്ന കൈത്തിരി
കാമുകിക്കു പകർന്നവൻ
സൂര്യകാന്തി കണ്ണിലപ്പൊഴു
മായിരത്തിരി പരിഭവം..

വീണ്ടുമെന്തിനു വന്നുവെന്നവൾ
കണ്ണുനീരിലൊതുക്കവെ
കർമ്മബാഷ്പമുറഞ്ഞ കണ്ണിണ
കാറ്റിനേകി മൊഴിഞ്ഞവൻ

കാതമിത്രയകന്നതെങ്കിലും
കാണുവാനൊരു മോഹമെൻ
തീ പിടിച്ചു തുടുത്ത നെഞ്ചിൻ
ഉള്ളിലുണ്ടെൻ കാതരേ..

കൂട്ടുകാരികളൊത്ത് കാറ്റിൽ
നീ കളിച്ചു രസിക്കവേ
ഞാൻ തനിച്ചു കടന്നു പോകുവ -
തെന്തിനെന്നു നിനച്ചു നീ..?

നിന്നെ ഒരു ഞൊടി കാണുവാൻ
നിറ ഗന്ധമൊന്നു നുകർന്നിടാൻ
നിന്നെയാകെ ഉഴിഞ്ഞു പോം
ചില വണ്ടിനോടു കയർത്തിടാൻ ..

വീണ്ടുമെന്തിനു പരിഭവം ചില
നേരമിങ്ങനെ കാന്തിയേ..
കർമമെന്നെ വലിച്ചു നീക്കുവതെന്നു
മിങ്ങനെയല്ലയോ ..!
തേങ്ങലുള്ളിലൊതുക്കി മിഴിയിണ
തൂവിയെത്തിയ കണ്ണുനീർ
തേൻ കുടത്തിലൊഴിച്ചു   വെച്ചവൾ
പുഞ്ചിരിച്ചു സഗദ്ഗദം ..

ഇല്ല പരിഭവമൽപവും ഇട
നെഞ്ഞിലെൻ പ്രിയ പ്രണയമേ
അങ്ങ് നൽകിയനുഗ്രഹം എൻ
ഗർഭപാത്രമുണർന്നിതാ ..

കർമമെന്നിലൊഴിഞ്ഞു ഭൂമിയിൽ,
ഇല്ല നാളിനിയൂഴിയിൽ …
മണ്ണിലേക്ക് മയങ്ങി വീണിവൾ
മണ്ണിരക്കിരയായിടാം

വീണ്ടുമങ്ങിവിടെത്തി പല
പ്രേമ രംഗവുമോർതിടാം
കാത്തിരുന്ന് തളർന്ന താഴ്വര
മൂകമന്നു മൊഴിഞ്ഞിടും

തേരിലേറുക പായുക
പുതു ജീവനേകിതു നിന്നിലെ
പ്രേമമേറ്റു പിടഞ്ഞു ചത്തൊരു
സൂര്യകാന്തി പട്ടട ..!!!

ജലം ജീവനം

ദാഹനീരിനു നാവു നീട്ടി 
മരിച്ചു വീണീടും
തലമുറക്കൊരു മറുപടിക്കായ്
തല കുനിക്കും നാം !
കരുതി വെക്കുക കണ്ണുനീരിനെ 
നിൻറെ മക്കൾക്കായ്..,
ജീവനിവിടെ നനച്ചു നട്ടത് 
പണ്ട് മുത്തച്ഛൻ ..!

എൻറെ ചങ്ങമ്പുഴ

ഗന്ധർവ ഗായകാ അങ്ങെൻറെ  മാനസം
മഞ്ചാടിയാക്കുന്നതെന്ത് ജാലം.
ചാഞ്ചാടുമീറൻ മഴക്കാറ്റു  വീശുന്ന 
ചാപല്യമാണെനിക്കങ്ങയോട്  ..
കാണാൻ കഴിഞ്ഞെന്കിലെന്നാണിവൾക്കുള്ള 
തീരാത്ത നേടാത്ത പൊൻ  കിനാവ്
ഞാനാ മനസ്സിൽ, മനസ്വിനിയാകാതെ
പോയതാണിന്നെൻറെ  കൊച്ചു നോവ്
അത്മാവിലെന്നോ നിനക്കാതെ പ്രേമിച്ചൊരാ
രാധനക്കുള്ള കാവ്യരൂപം
ചങ്ങമ്പുഴച്ചോപ്പ് ചാലിച്ച സ്നേഹത്തി
നർഥങ്ങളില്ലാത്ത കാവ്യഭാവം …!!!!
                                                             ആദില  കബീർ